തൃശൂർ: സിപിഎമ്മിനും എംവി ഗോവിന്ദനും കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചുവെന്ന് മുൻ എം പി സുരേഷ് ഗോപി. ലോകത്തിനാവശ്യം കമ്യൂണിസമല്ലെന്ന് സുരേഷ്ഗോപി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിലെ അഴിമതിക്കെതിരെ സംഘടിപ്പിച്ച പദയാത്ര വൻ വിജയമായി തീർന്നിരുന്നു. യാത്രയ്‌ക്ക് കരുത്ത് പകരാൻ സാധാരണക്കാരും കൂടെ ഉണ്ടായിരുന്നു. എണ്ണത്തിന്റെ പെരുമയല്ല, ഉദ്ദേശശുദ്ധിയാണ് വലുതെന്നും സുരേഷ്ഗോപി പറഞ്ഞു.
കൊടും രാഷ്‌ട്രീയ ക്രൂരത കാരണം നിരവധി പേരാണ് ഉഴലുന്നത്. നിക്ഷേപകരുടെ കണ്ണീര് കണ്ട്, അവർക്ക് കരുത്തേകാൻ പദയാത്രയ്‌ക്ക് വന്നവരുമുണ്ട്. ഇഡി വന്നതിന് ശേഷമല്ല കരുവന്നൂർ വിഷയം ഏറ്റെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ ഇരയായ സഹകാരികളുടെ വീട്ടിൽ ഞാൻ എത്തിയിരുന്നു. അന്ന് ഉറപ്പ് നൽകിയതാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.