തിരുവനന്തപുരം: തട്ടം വിഷയത്തിൽ പ്രകോപിതനായി മന്ത്രി വി.ശിവൻകുട്ടി. കെ.അനിൽകുമാറിന്റെ പ്രസ്താവനയെപ്പറ്റിയുള്ള ചോദ്യത്തിനാണ് ജനം ടിവിക്കെതിരെ മന്ത്രി ക്ഷുഭിതനായത്. ഓരോ മതത്തിനും അവരുടെ ആചാരങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. കാന്തപുരം എ.പി അബുബക്കർ മുസ്‍ലിയാരെ കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഓരോ മതത്തിനും അവരുടെ ആചാരങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ട്. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം ഇത്തരം വസ്ത്രങ്ങളും ധരിക്കുന്നത് അനുവദനീയമാണ്. അതിനാൽ ജനം ടിവി തട്ടം വിഷയത്തിൽ പ്രശ്നമുണ്ടാക്കാൻ നിൽക്കേണ്ട കാര്യമില്ല-എന്നായിരുന്നു ചോദ്യത്തിൽ അസ്വസ്ഥനായി വി ശിവൻകുട്ടി പ്രതികരിച്ചത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതപരമായ വസ്ത്രങ്ങൾക്ക് വിലക്കുണ്ടെന്നും വി.ശിവൻകുട്ടി വാദിച്ചു. അത്തരം സംഭവങ്ങൾക്കെതിരെ ഉത്തരേന്ത്യയിൽ പ്രതികരിക്കുന്നത് എസ്എഫ്ഐ ആണെന്നുമാണ് മന്ത്രിയുടെ അവകാശവാദം.