തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്‌കാരം. ഇന്ന് രാവിലെ 11 മണിക്ക് എകെജി സെന്ററിലും വൈകുന്നേരം 3ന് സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടാകും.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു ആനത്തലവട്ടം ആനന്ദന്റെ അന്ത്യം. അർബുദബാധയെ തുടർന്ന് വളരെ നാളുകളായി ചികിത്സയിലായിരുന്നു. 86 വയസായിരുന്നു. വളരെ കാലം എംഎൽഎയായും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചെങ്കിലും ചാനൽ ചർച്ചകളാണ് ആനത്തലവട്ടത്തിനെ സുപരിചിതനാക്കിയത്.
1937 ഏപ്രിൽ 22 ന് തിരുവനന്തപുരം, ചിറയിൻകീഴിലായിരുന്നു ജനനം. മൂന്ന് തവണ ആറ്റിങ്ങലിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. സിഐടിയും സംസ്ഥാന അദ്ധ്യക്ഷനായും കേരള കയർ വർക്കേഴ്‌സ് സെന്റർ അംഗമായും സജീവമായിരുന്നു. വളരെ കാലം സിപിഎം സംസ്ഥാന സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചു.
ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. സംശുദ്ധ രാഷ്‌ട്രീയത്തിന്റെ പ്രതീകമായിരുന്നു ആനത്തലവട്ടമെന്നും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ജീവിതം മുഴുവൻ പോരാട്ടം നടത്തിയ തൊഴിലാളി നേതാവായിരുന്നു അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു. എതിർ രാഷ്‌ട്രീയ ചേരിയിലായിരുന്നിട്ട് കൂടി ഏറെ സ്‌നേഹത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ആനത്തലവട്ടത്തിന്റെ വിയോഗം തൊഴിലാളികൾക്ക് വലിയ നഷ്ടമാണെന്നും സുരേന്ദ്രൻ പറഞ്ഞു.