പത്തനംതിട്ട: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട തൊഴിൽ തട്ടിപ്പ് കേസിൽ ദിവസങ്ങൾ ഒളിവിൽ കഴിഞ്ഞതിന് ശേഷം അവിശ്വസനീയ മൊഴിയുമായി പ്രതി അഖിൽ സജീവ്. പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും കോഴക്കേസുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും അഖിൽ സജീവ് പോലീസിന് മൊഴി നൽകി. എന്നാൽ അഖിലിന്റെ മൊഴി പോലീസ് മുഖവിലയ്‌ക്ക് എടുത്തിട്ടില്ല.
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസ് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഖിൽ സജീവനെ ഇന്ന് പുലർച്ചെയാണ് പോലീസ് പിടികൂടിയത്. തമിഴ്‌നാട് തേനിയിൽ നിന്ന് പത്തനംതിട്ട പോലീസാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. 2021-ൽ സിഐടിയു ഓഫീസിൽ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അഖിൽ സജീവും സംഘവും കോട്ടയത്തും തട്ടിപ്പ് നടത്തിയതായി പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് റഹീസിൽ നിന്നും പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അഖിലും റഹീസും ചേർന്നാണ് മെയിൽ ഐഡി ഉണ്ടാക്കിയത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും പോലീസ് പറഞ്ഞു.