പഞ്ചസാര ആരോഗ്യത്തിന് ഹാനികരമാണെന്നറിയാമെങ്കിലും മധുരം ഒഴിവാക്കാത്തവരാണ് ഒട്ടുമിക്കയാളുകളും. ചായ മുതൽ ഒട്ടുമിക്ക ആഹാര പദാർത്ഥങ്ങളും മധുരത്തിൽ ചാലിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന വില്ലനെന്ന് പലരും വിശേഷിപ്പിക്കുന്ന പഞ്ചസാരയുടെ ചില അറിയാക്കഥകൾ പരിചയപ്പെടാം..
സംസ്‌കൃത പദമായ ‘ശർക്കര’യിൽ നിന്നാണ് ‘ഷുഗർ’ എന്ന പദമുണ്ടായത്. ശർക്കര എന്ന പദം പേർഷ്യനിലേക്ക് എത്തിയപ്പോൾ ‘സകർ’ ആയി മാറുകയും അറബിക് ഭാഷകൾ ഈ പദത്തെ ‘സുക്കർ’ എന്നാക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ‘ഷുഗർ’ എന്ന വാക്കുണ്ടായത്.
കാർബൺ, ഹൈഡ്രജൻ, ഓക്‌സിജൻ എന്നീ മോളിക്യൂളുകൾ അടങ്ങിയതാണ് ഷുഗർ. ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗലക്ടോസ് എന്നിവ ചേർന്നതാണിത്. monosaccharides, disaccharides, polyols എന്നീ മൂന്ന് തരം പഞ്ചസാരകളാണുള്ളത്. സിംഗിൽ മോളിക്യൂൾ ഷുഗറാണ് monosaccharides. എന്നാൽ monosaccharides രണ്ടെണ്ണം ചേരുമ്പോൾ disaccharides ആകുന്നു. ഇവ ഫ്രൂട്ട്സുകളിലും പാലിലും കാണപ്പെടുന്നു. polyols ആണ് യഥാർത്ഥ ഷുഗർ. നിരവധി ഷുഗർ-ഫ്രീ സ്വീറ്റ്നേഴ്സിൽ ഇവ കാണാം.
ആദ്യമായി കരിമ്പ് വളർത്തുന്ന നാട് ന്യൂ ഗിനിയയാണ്. ഏകദേശം 8000 ബിസിഇ യിലാണ് ഇത് സംഭവിക്കുന്നത്. പിന്നീട് ഫിലിപ്പീൻസിലേക്കും ഇന്ത്യയിലേക്കും ഇതെത്തുകയായിരുന്നു. കരിമ്പിൽ നിന്ന് ലഭിക്കുന്ന പഞ്ചസാരയെ ക്രിസ്റ്റൽ രൂപത്തിലാക്കുന്നത് ഇന്ത്യയാണ്. ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പാണ് ഇത് സംഭവിക്കുന്നത്.
ഇറാഖിൽ ഒമ്പതാം നൂറ്റാണ്ടിൽ പഞ്ചസാര മരുന്നായി ഉപയോഗിച്ചിരുന്നു. ഫ്രൂട്സ്, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ ചേർത്തുണ്ടാക്കുന്ന മരുന്നിലാണ് പഞ്ചസാര ഉൾപ്പെടുത്തിയിരുന്നത്. ഇംഗ്ലണ്ടിൽ 12-ാം നൂറ്റാണ്ടിലാണ് ഷുഗർ അവതരിപ്പിക്കപ്പെടുന്നത്. ഇഞ്ചി, ഏലയ്‌ക്ക എന്നീ സുഗന്ധ വ്യഞ്ജനങ്ങളുടെ പട്ടികയിലാണ് പഞ്ചസാരയെ കണക്കാക്കിയിരുന്നത്. ആദ്യകാലങ്ങളിൽ സമ്പന്നർക്ക് മാത്രം പ്രാപ്തമായ ഒന്നായിരുന്നു ഷുഗർ. അതുകൊണ്ട് തന്നെ വളരെ കുറച്ച് അളവിൽ മാത്രമേ പഞ്ചസാര വീടുകളിലുണ്ടായിരുന്നുള്ളൂ.
പഞ്ചസാരയ്‌ക്ക് വേണ്ടി കരിമ്പ് ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ്. 124ഓളം രാജ്യങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഷുഗർ ഉത്പാദിപ്പിക്കുന്നുണ്ട്. കൊക്കെയ്ൻ എന്ന ലഹരിമരുന്നിന് സമാനമാണ് പഞ്ചസാരയെന്നാണ് പറയപ്പെടുന്നത്. പഞ്ചസാരയ്‌ക്ക് മനുഷ്യൻ വളരെ പെട്ടെന്ന് അടിമയാകുമെന്നും അതിൽ നിന്നുള്ള മോചനം പലപ്പോഴും വേദന, ഓക്കാനം, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ടെന്നുമാണ് പഠനം.
ജനിതകമായ കാരണങ്ങളാൽ പഞ്ചസാരയ്‌ക്ക് അടിമപ്പെടാം. ഘ്രലിൻ എന്ന ഹോർമോണിന്റെ അളവ് ശരീരത്തിൽ കൂടുതലാണെങ്കിൽ മറ്റുള്ളവരേക്കാൾ കൂടുതൽ മധുരം കഴിക്കുമെന്നാണ് പറയപ്പെടുന്നത്. ജനിതകമായ കാരണങ്ങളാലാണ് ഘ്രലിൻ എന്ന ഹോർമോണിന്റെ അളവിൽ വ്യത്യാസം വരിക.
പഞ്ചസാര അധികം കഴിച്ചാൽ ഭാരം കൂടുക മാത്രമല്ല, ചർമ്മത്തിൽ ചുളിവുകൾ വരാനും കാരണമാകും. അമിതമായി പഞ്ചസാര കഴിച്ച് ശരീരം ഗ്ലിക്കേഷൻ എന്ന അവസ്ഥയിലേക്ക് കടക്കുമ്പോഴാണ് ഇത്തരത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുക. മാത്രവുമല്ല, പഞ്ചസാര കൂടുതൽ കഴിച്ചാൽ ബുദ്ധിശക്തി കുറയുമെന്നും ഹൃദ്രോഗ സാധ്യത കൂടുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
പഴവർഗ്ഗങ്ങളിൽ ഷുഗർ അടങ്ങിയിട്ടുണ്ട്. കൗതുകകരമായ വസ്തുതയെന്തെന്നാൽ സ്ട്രോബറിയിൽ ഉള്ളതിനേക്കാൾ കൂടുതൽ ഷുഗർ ചെറുനാരങ്ങയിലുണ്ട് (70%-40%). നാരങ്ങയുടെ കയ്പേറിയ രുചി മൂലമാണ് മധുരം അറിയാൻ കഴിയാത്തത്.