ഓസോൺ പാളിയിലെ സുഷിരത്തിന്റെ വലുപ്പം വർദ്ധിക്കുന്നതായി പഠന റിപ്പോർട്ട്. ദ്വാരത്തിന്റെ വലുപ്പം റെക്കോർഡ് വലുപ്പത്തിലേക്ക് ഉയർന്നതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കി. സെപ്റ്റംബർ 16-ന് ഓസോൺ പാളിയിലെ വിള്ളൽ 26 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലെത്തി. അതായത്, ബ്രസീലിന്റെ മൂന്നിരട്ടിയോളം വലുപ്പമാണ് ഓസോൺ പാളിയിൽ ഉണ്ടായിരിക്കുന്നത്.
സ്ഥിരമായി സുഷിരത്തിന്റെ വലിപ്പം വർദ്ധിക്കുന്നതായി ഇഎസ്എ പറഞ്ഞു. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലഘട്ടത്തിലാണ് ഓസോൺ പാളിയിലെ സുഷിരം ഇത്രയധികം വലുതായത്. ഈ വർഷം സുഷിരം ദ്രുതഗതിയിലാണ് വലുതായതെന്നും ചരിത്രത്തിലെ തന്നെ വലിയ ഓസോൺ ദ്വാരങ്ങളിൽ ഒന്നായി ഇത് മാറിയെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. കോർപ്പർനിക്കസ് അറ്റ്‌മോസ്ഫിയർ മോണിറ്ററിംഗ് സർവീസിലെ മുതിർന്ന ശാസ്ത്രജ്ഞൻ ആന്റ്‌ജെ ഇന്നസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്റാർട്ടിക്ക് പ്രദേശത്തിന് ചുറ്റുമുള്ള വീശയടിക്കുന്ന കാറ്റിന്റെ ശക്തിയാണ് ഓസോൺ സുഷിരത്തിന്റെ വലുപ്പത്തിന്റെ വ്യതിയാനത്തിന് കാരണമെന്ന് ഇഎസ്എ പറഞ്ഞു. ഭൂമിയുടെ ഭ്രമണത്തിന്റെയും ധ്രുവങ്ങളും അക്ഷാംശങ്ങളും തമ്മിലുള്ള താപനില വ്യത്യാസത്തിന്റെയും അനന്തരഫലമാണ് ഈ അതിശക്തിയേറിയ കാറ്റ്. വിൻഡ് ബാൻഡ് ശക്തമാണെങ്കിൽ തടസ്സം പോലെ പ്രവർത്തിക്കുന്നു. അതുവഴി ധ്രുവങ്ങൾക്കും മിതശീതോഷ്ണ അക്ഷാംശങ്ങൾക്കിടയിലുള്ള വായു പിണ്ഡം കൈമാറ്റം ചെയ്യാൻ കഴിയാതെ വരുന്നു. പിന്നീട് ഈ വായു പിണ്ഡം ധ്രുവ അക്ഷാംശങ്ങളിൽ തങ്ങി നിൽക്കുകയും ശെത്യകാലത്ത് തണുക്കുകയും ചെയ്യുന്നു. നിലവിലെ ഇത്ര വലുപ്പമേറിയ വിള്ളലിന് പിന്നിലെ കാരണം ശാസ്ത്രലോകത്തിന് വ്യക്തമല്ല. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തുമെന്നാണ് വിവരം. ശൈത്യമെത്തുന്ന ഡിസംബർ അവസാനത്തോടെ ഓസോൺ അളവ് സാധാരണ നിലയിലാകും.