ന്യൂഡൽഹി: ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരരിൽ ഒരാളായ മുഹമ്മദ് റിസ്വാൻ അഷ്റഫിന് നിരവധി മദ്രസകളുമായും ഇസ്ലാമിക പുരോഹിതന്മാരുമായും അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് മേഖലയിലുള്ള പള്ളികളുമായാണ് റിസ്വാന് അടുത്ത ബന്ധമുള്ളത്. ഫത്തേപൂർ സ്വദേശികളാണ് റിസ്വാന്റെ കുടുംബം. ഇവർ പിന്നീട് ലഖ്‌നൗവിലേക്ക് താമസം മാറുകയായിരുന്നു.
ലഖ്‌നൗവിൽ നിന്നും റിസ്വാൻ ഇടയ്‌ക്കിടെ പ്രയാഗ്രാജിൽ എത്തിയിരുന്നു. നിരവധി മദ്രസകളുടേയും മസ്ജിദുകളുടേയും ചുമതല റിസ്വാന് ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവിടുത്തെ മുസ്ലീം പുരോഹിതന്മാരുമായും റിസ്വാന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. നിലവിൽ ഇവരും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
ഷാഫി ഉസ്സമ്, മുഹമ്മദ് അർഷാദ് വാർസി എന്നിവരാണ് റിസ്വാനൊപ്പം പിടിയിലായ മറ്റ് രണ്ട് പ്രതികൾ. അയോദ്ധ്യയിൽ നിർമാണത്തിലിരിക്കുന്ന രാമക്ഷേത്രം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ മൂന്ന് പേരും ചേർന്ന് പദ്ധതി ഇട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് പ്രയാഗ്രാജിൽ രണ്ട് ഐഎസ് ഭീകരരെ പിടികൂടിയിരുന്നു. ഇവരുമായി റിസ്വാന് ബന്ധമുണ്ടായിരുന്നുവെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.