തേങ്ങ ഇടാനുള്ള ആൾ ഇനി വിളിപ്പുറത്തെത്തും. നാളികേര വികസന ബോർഡ് തയ്യാറാക്കിയ കോൾ സെന്ററിലൂടെ സംസ്ഥാനത്തൊട്ടാകെ 700-ഓളം തെങ്ങുകയറ്റക്കാരുടെ സേവനം ലഭ്യമാകും. ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കോൾ സെന്റർ സജ്ജമാക്കിയിട്ടുള്ളത്.തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നുതളിക്കൽ, വിത്തുതേങ്ങകൾ കണ്ടെത്തൽ തുടങ്ങിയവയ്‌ക്കെല്ലാം സഹായം ലഭ്യമാകും.
ഗ്രാമ-ബ്ലോക്ക്-ജില്ല തലങ്ങളിലാകും ഇവർ പ്രവർത്തിക്കുക. അപകടസാധ്യതയേറെയുള്ള ജോലിയായതിനാൽ പുതുതലമുറക്കാർ തെങ്ങുകയറ്റം തൊഴിലായി സ്വീകരിക്കുന്നില്ലെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തെങ്ങ് കയറാൻ ആളെ കിട്ടാത്തതും രോഗ-കീട ബാധമൂലമുള്ള കൃഷിനാശവും -കാരണം പല കർഷകരും കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയിലാണ്. ഈ പ്രതിസന്ധിയിൽ നിന്ന് കർഷകർക്ക് രക്ഷ നൽകുകയാണ് നാളികേര വികസന ബോർഡിന്റെ ലക്ഷ്യം. പദ്ധതി വഴി കേരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കേരകർഷക കൂട്ടായ്മകൾ, തെങ്ങ് കയറ്റക്കാർ എന്നിവരുമായി കൂടിച്ചേർന്ന് പ്രശ്‌നപരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
കേരളത്തിൽ 1,646 ബാച്ചുകളിലായി 32,926 പേരാണ് പരിശീലനം നേടിയത്. അഖിലേന്ത്യാതലത്തിൽ 66,814 പേർ പരിശീലനം നേടിയിരുന്നു. നാളികേര ഉത്പാദക കൂട്ടായ്മകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയായിരുന്നു പരിശീലനങ്ങൾ. പരിശീലനം നേടിയവർക്ക് സൗജന്യമായി യന്ത്രങ്ങളും വിതരണംചെയ്തു. എന്നാൽ ഇവരിൽ പലരും ജോലി തുടരാൻ താത്പര്യം കാണിക്കാതിരുന്നതിന് പിന്നാലെയാണ് കോൾ സെന്ററിന് രൂപം നൽകിയത്.















