തൃശൂർ: സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ തുറന്നുകാണിച്ച് ബിജെപി നടത്തിയ പദയാത്രയിൽ കേസെടുത്ത് പോലീസ്. ജാഥ ക്യാപ്റ്റൻ സുരേഷ് ഗോപി ഉൾപ്പടെ 500-ൽ അധികം പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പദയാത്ര ഗതാഗത തടസ്സം സൃഷ്ടിച്ചെന്നാണ് കേസിന് കാരണമായി പോലീസ് പറയുന്നത്. തൃശൂർ ടൗൺ ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ സംസ്ഥാന സർക്കാർ നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി ആരോപിച്ചു.
പദയാത്രയുടെ ഉദ്ഘാടനത്തിലും സമാപന സമ്മേളനത്തിലും സംസ്ഥാന സർക്കാരിനും സിപിഎമ്മിനും എതിരെ കടുത്ത വിമർശനങ്ങളാണ് സുരേഷ് ഗോപി ഉന്നയിച്ചത്. ഇതിനൊന്നും മറുപടി പറയാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. സഹകാരി സംരക്ഷണ പദയാത്രയിൽ തട്ടിപ്പിനിരയായ ജനങ്ങൾ പങ്കെടുത്തതും സിപിഎമ്മിന്റെ അടിയുറച്ച അണികൾ ഭാഗമായതും സിപിഎമ്മിന് ക്ഷീണമുണ്ടാക്കിയതാണ് പ്രതികാര നടപടിയിലേക്ക് നയിച്ചതെന്നാണ് സൂചന.
ഈ മാസം രണ്ടിനായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര നടന്നത്. കേരളത്തില്‍ വര്‍ദ്ധിച്ച വരുന്ന സഹകരണ തട്ടിപ്പിനും സഹകരണ മേഖലയിലെ കൊള്ളയ്ക്കും എതിരെയായിരുന്നു പദയാത്ര. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്ത പദയാത്രയുടെ സമാപന സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി രമേശാണ് ഉദ്ഘാടനം ചെയ്തത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു. കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലും പാതയോരങ്ങളിൽ നൂറുകണക്കിനാളുകളാണ് പദയാത്രയിൽ അഭിവാദ്യമർപ്പിക്കാനെത്തിയത്.