ഏഴ് വർഷം നീണ്ട ബെന്നു ദൗത്യത്തിന്റെ ഭാഗമായി അടുത്തിടെയാണ് സാമ്പിളുകൾ ഭൂമിയിൽ എത്തിച്ചത്. ഒസിരിസ് റെക്‌സ് ശേഖരിച്ച ഛിന്നഗ്രഹത്തിന്റെ സാമ്പിളിൽ കാർബണും ജലാംശവുമുണ്ടെന്ന് ഗവേഷകർ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കി ഒസിരിസ് റെക്‌സ് തിരികെ ഭൂമിയിലെത്തുന്നത്. സൗരയൂഥത്തോളം തന്നെ പ്രായമുണ്ടെന്ന് കണക്കാക്കപ്പെടുന്ന ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും കറുത്ത മണൽത്തരികളും കല്ലും ശേഖരിച്ചിരുന്നു. ഇവയിലാണ് കാർബണിന്റെയും ജലത്തിന്റെയും അംശം കണ്ടെത്തിയിരിക്കുന്നതായി ഗവേഷകർ അറിയിച്ചിരിക്കുന്നത്.
ജലാംശം നിറഞ്ഞ ചെളിയാണ് ഒസിരിസ് റെക്‌സ് ശേഖരച്ച സാമ്പിളുകളിൽ ഉള്ളത്. ഇവ ഗ്രഹങ്ങളുടെ ഉറവിടം സംബന്ധിച്ച നിർണായക വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഭൂമിയിൽ ജലം എങ്ങനെയാണ് ഉണ്ടായതെന്ന് കണ്ടെത്തുന്നതിനും ഇത് വഴിത്തിരിവാകുമെന്ന് ഗവേഷകർ പറയുന്നു. ചെളിയുടെ രൂപത്തിലുള്ള കല്ല് പോലെയുള്ള വസ്തുക്കളിൽ ജലാംശം സുരക്ഷിതമായി ബന്ധിച്ച് വെച്ച അവസ്ഥയിലായിരുന്നു.
ഇത് സംബന്ധിച്ച സാമ്പിളിന്റെ ചിത്രങ്ങളും ഗവേഷകർ പങ്കുവെച്ചിട്ടുണ്ട്. സമുദ്രങ്ങളിലും തടാകങ്ങളിലും പുഴകളിലുമുള്ള ജലവും മഴയുമാണ് ഭൂമി മനുഷ്യ വാസയോഗ്യമായ ഗ്രഹമായിരിക്കാൻ കാരണമായിട്ടുള്ളത്. നാലര ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയെ വാസയോഗ്യമാക്കിയതിന് സമാനമായ മിനറലുകളാണ് ബെന്നുവിൽ നിന്നുള്ള സാമ്പിളുകളിൽ ഉള്ളതെന്നും ഗവേഷകർ പറയുന്നു.















