യുദ്ധമുഖത്ത് ഭക്ഷണം എത്തിച്ച് നൽകിയ മക്‌ഡൊണാൾഡ്‌സിനെതിരെ വ്യാപക പ്രതിഷേധം. ഹമാസിനെതിരെ പോരാടുന്ന ഇസ്രായേൽ സൈന്യത്തിനും പൗരന്മാർക്കുമായി ആയിരക്കണക്കിന് സൗജന്യ ഭക്ഷണം വിതരണം ചെയ്തത്. ഒരു ദിവസം തന്നെ 12,000 പേർക്കാണ് മക്ഡൊണാൾഡ്സ് സൗജന്യമായി ആഹാരം വിതരണം ചെയ്തത്.
ഐഡിഎഫ് യൂണിറ്റുകൾ, പോലീസ്, ആശുപത്രികൾ, സുരക്ഷാ സേന, പൗരന്മാർ എന്നിവർക്കാണ് മക്‌ഡൊണാൾഡ്‌സ് ആഹാരം നൽകുന്നത്. തങ്ങളുടെ ഔട്ട്‌ലെറ്റുകളിലേക്ക് എത്തുന്നവർക്ക് 50 ശതമാനം കിഴിവിലും ആഹാരം നൽകുമെന്ന് കമ്പനി അറിയിച്ചിരുന്നു. സുരക്ഷാ സേനയ്‌ക്ക് സഹായവും സംഭാവനയും നൽകുന്നതിന് മാത്രമായി അഞ്ച് റെസ്റ്റോറന്റുകളാണ് തുറന്നിട്ടുള്ളത്. ഇവിടങ്ങൾ വഴി പ്രതിദിനം 4,000 പൊതി ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.
ദയ കാണിച്ച മക്‌ഡൊണാൾഡ്‌സിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. #BOYCOTTMCDONALDS എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങൾ വഴി വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. മക്‌ഡൊണാൾഡ്‌സിന്റെ നീക്കത്തിന് പിന്നാലെ ലെബനനിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മക്‌ഡൊണാൾഡ്‌സിന്റെ പല ഔട്ട്‌ലെറ്റുകളും പലസ്തീൻ,ഹമാസ് അനുകൂല ഗ്രൂപ്പുകൾ അക്രമിച്ചതായാണ് റിപ്പോർട്ട്. ഇസ്രായേലിലെ മക്‌ഡൊണാൾഡ്‌സ് ഭക്ഷണ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ബന്ധമില്ലെന്ന് ലെബനനിലെ മക്‌ഡൊണാൾഡ്‌സ് ഗ്രൂപ്പ് അറിയിച്ചു.
യുദ്ധത്തെ അനുകൂലിക്കുന്ന എല്ലാ കമ്പനികളെയും ഇത്തരത്തിൽ ബഹിഷ്‌കരിക്കണമെന്നാണ് പ്രക്ഷേഭകരുടെ നിലപാട്. നമ്മുടെ തത്വങ്ങളിൽ ഉറച്ചുനിൽക്കുകയും വിശ്വാസങ്ങളുമായി പൊരുത്തപ്പെടുകയും വേണം. നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുന്ന യുദ്ധത്തെ പിന്തുണയ്‌ക്കുന്നത് ശരിയല്ലെന്നാണ് ഒരു ഉപയോക്താവ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.ഇസ്രായേലിൽ മാത്രം ആഹാരം എത്തിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ മക്‌ഡൊണാൾഡ്‌സിനെ ബഹിഷ്‌കരിച്ചാൽ ലോകത്തിലെ മുസ്ലീം ജനത മക്‌ഡൊണാൾഡ്‌സിനെ ബഹിഷ്‌കരിക്കുമെന്നാണ് മറ്റൊരു ഉപയോക്താവ് എഴുതിയത്. ഈജിപ്താണ് ആദ്യമായി മക്‌ഡൊണാൾഡ്‌സിനെതിരെ രംഗത്തെത്തിയത്.
എന്നാൽ നിരവധി പേരാണ് മക്‌ഡൊണാൾഡ്‌സിന്റെ പ്രവർത്തനത്തെ പ്രശംസിച്ചെത്തിയത്. സ്വയം പ്രതിരോധിക്കുന്ന രാജ്യത്തിന് ആവശ്യമായ സഹായം എത്തിച്ച് നൽകുന്ന മക്‌ഡൊണാൾഡ്‌സിന് അഭിനന്ദനങ്ങൾ എന്നാണ് ഒരാൾ കുറിച്ചത്.