പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് അടുത്ത വർഷത്തേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18-ന്. മേൽശാന്തിമാരെ നറുക്കെടുക്കുന്നതിനായി പന്തളം കൊട്ടാരത്തിൽ നിന്നുമുള്ള കുട്ടികളെ തിരഞ്ഞെടുത്തു. ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്നും വൈദേഹും നിരുപമ ജി വർമയുമാണ് മേൽശാന്തിമാരുടെ നറുക്കെടുപ്പിന് വേണ്ടി മലകയറുന്നത്. പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണംനാൾ രാമവർമയുടെ അംഗീകാരത്തോടെ കൊട്ടാരം നിർവാഹകസംഘം ഭരണസമിതിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്.
2010-ലെ സുപ്രീംകോടതിയിലുള്ള ഉത്തരവിന്മേലാണ് ഈ നീക്കം. റിട്ട. ജസ്റ്റിസ് കെടി തോമസിന്റെ മീഡിയേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 10 വയസിൽ താഴെയുള്ള കുട്ടികളെ നറുക്കെടുപ്പിന് വേണ്ടി സന്നിധാനത്ത് എത്തിക്കുന്നത്. ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷത്തോളം മേൽശാന്തിമാരായി ചുമതല അനുഷ്ടിക്കേണ്ടവരെയാണ് തുലാം ഒന്നിന് സന്നിധാനത്ത് വെച്ച് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്.
ശബരിമല മേൽശാന്തിയെ വൈദേഹും മാളികപ്പുറം മേൽശാന്തിയെ നിരുപമ ജി വർമ്മയുമാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. പന്തളം കൊട്ടാരം കുടുംബാംഗം ആലുവ വയലകര ശീവൊള്ളിമനയിൽ എസ്എച്ച് മിഥുനിന്റെയും ആലുവ ആടുവാശേരി വയലികോടത്തുമനയിൽ ഡോ പ്രീജയുടെയും മകനാണ് വൈദേഹ്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഗോപീകൃഷ്ണന്റെയും എഴുമറ്റൂർ ചങ്ങഴശ്ശേരി കോയിക്കൽ ദീപശ്രീ വർമയുടേയും മകളാണ് നിരുപമ ജി.വർമ. നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
പന്തളം കൊട്ടാരത്തിലെ ആശൂലംമൂലം ഒക്ടോബർ 17-ന് കൈപ്പുഴ ശിവക്ഷേത്രത്തിൽ വെച്ചാണ് കെട്ട് നിറയ്‌ക്കുന്നത്. ശേഷം കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബന്ധുക്കൾക്കൊപ്പം മാളികപ്പുറവും അയ്യപ്പനും സന്നിധാനത്തേക്ക് തിരിക്കും.