പാലക്കാട്: വിശ്വാസത്തിന്റെയും അനുഷ്ടാനത്തിന്റെയും ഭാഗമായി നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ബൊമ്മക്കൊലു സജ്ജം. ഇതോടെ ഒമ്പത് രാത്രികൾ നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷത്തിന് തുടക്കമായി. തിന്മയ്‌ക്കുമേൽ നന്മയുടെ പ്രതീകം എന്ന നിലയിലാണ് ബൊമ്മക്കൊലു സജ്ജമാക്കുന്നത്. രക്തചന്ദനത്തിൽ ഒരുക്കിയെടുത്ത മരപ്പാച്ചിയും പൂർണകുംഭവുമാണ് കൊലുവിന്റെ മുഖ്യ ആകർഷണം.
മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന് എന്നിങ്ങനെ ഒറ്റ സംഖ്യകളിലാണ് ഇവ ഒരുക്കുന്നത്. ഒറ്റ സംഖ്യയിൽ തട്ടുകളായി പടികൾ ഒരുക്കി നിരത്തി വെക്കുന്ന ബൊമ്മക്കൊലു ആചാര അനുഷ്ടാനങ്ങൾക്കപ്പുറം അഗ്രഹാരങ്ങളിലെ വിശ്വാസത്തിന്റെ കൂടി സൂചകങ്ങളാണ്. ഒരാഴ്ചക്കാലം ഇനി പൂജയുടെയും പ്രാർത്ഥനയുടെയും നാളുകളാണ്. നവരാത്രി ആഘോഷവേളയിൽ ഐശ്വര്യം നിറയ്‌ക്കുക എന്നതാണ് ബൊമ്മക്കൊലു ഒരുക്കിയുള്ള പ്രാർത്ഥനകൾ കൊണ്ട് അർത്ഥമാക്കുന്നത്. കുടുംബ വിജയത്തിനൊപ്പം തന്നെ സാമ്പത്തിക പുരോഗതിയും കൈവരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. കൽപ്പാത്തി ഉൾപ്പെടെ വിവിധ അഗ്രഹാരങ്ങളിൽ ഉത്സവ പ്രതീതിയിൽ ബൊമ്മക്കൊലു പൂജകൾക്ക് തുടക്കമായി.
ബൊമ്മ എന്നാൽ പാവയെന്നും കൊലുവെന്നാൽ പടവുകൾ എന്നുമാണ് ഈ വാക്കുകൾ അർത്ഥമാക്കുന്നത്. ദേവീ ദേവൻമാരുടെ കളിമണ്ണിൽ തീർത്ത രൂപമാണ് ഇതിലുള്ളത്. സരസ്വതീ ദേവീ, ദശാവതാരങ്ങൾ, ശ്രീരാമപട്ടാഭിഷേകം, കൃഷ്ണനും രാധയും എന്നിങ്ങനെ നിരവധി ബൊമ്മകളുണ്ട്. ബൊമ്മക്കൊലു കാണാൻ എത്തുന്നവർക്ക് പ്രസാദവും സമ്മാനങ്ങളും നൽകും. വീടുകളിൽ നിന്നും വീടുകളിലേക്ക് ഐശ്വര്യം പകരും എന്നതാണ് ഈ സമയം ഗൃഹസന്ദർശനം കൊണ്ട് അർത്ഥമാക്കുന്നത്.