ഭോപ്പാൽ: ഉജ്ജയിനിലെ ശ്രീ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്‌നാട് ഗവർണർ ആർഎൻ രവി. ഭാര്യയോടൊപ്പമാണ് ഗവർണർ ക്ഷേത്ര ദർശനം നടത്തിയത്. ഇന്നലെ ഉജ്ജയിനിലെത്തിയ അദ്ദേഹം ഇന്ന് പുലർച്ചയാണ് ശിവന്റെ അനുഗ്രഹം ഏറ്റുവാങ്ങാൻ മഹാകാലേശ്വർ ക്ഷേത്രത്തിലെത്തിയത്. മഹാകാലേശ്വര ചിത്രവും പ്രസാദവും ഷാളും നൽകി മഹാകാൽ ക്ഷേത്ര കമ്മിറ്റി തമിഴ്‌നാട് ഗവർണറെ ആദരിച്ചു.
ശ്രീകോവിലിൽ എത്തിയ ഗവർണർ ആർഎൻ രവിയും ഭാര്യയും പ്രത്യേക പ്രാർത്ഥനയിലും പൂജയിലും പങ്കെടുത്തു. തുടർന്ന് ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ഭസ്മ ആരതിയിലും ജലാഭിഷേകത്തിലും പങ്കെടുത്ത ശേഷം ഇരുവരും ശ്രീകോവിലിലും നന്ദിഹാളിലും ഇരുന്ന് പ്രാർത്ഥന നടത്തി. ക്ഷേത്ര ദർശനത്തിനോടനുബന്ധിച്ച് ഗവർണറുടെ സുരക്ഷയ്‌ക്കായി പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ദ്വാദശജ്യോതിർലിംഗങ്ങളിൽപ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ രുദ്രസാഗർ തടാകതീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം. ഇവിടുത്തെ ശിവലിംഗം സ്വയംഭൂവാണെന്നാണ് വിശ്വസിക്കുന്നത്. ജ്യോതിർലിംഗങ്ങളിലെ ഏക സ്വയംഭൂലിംഗം ഇതാണ്. മഹാകാലേശ്വരൻ എന്ന പേരിലാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. മഹാകാലേശ്വർ ക്ഷേത്രത്തിന് 5 നിലകളാണുള്ളത്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ. കൂടാതെ പ്രസിദ്ധമായ മഹാകാളി ക്ഷേത്രവും ഉജ്ജയിനിയിൽ കാണാവുന്നതാണ്. മഹാകാലന്റെ ശക്തിയാണ് മഹാകാളി എന്ന് ഭക്തർ വിശ്വസിച്ചുവരുന്നു.















