എറണാകുളം: നൂറിലധികം സിനിമകളിലൂടെ മലയാളികളെ ത്രസിപ്പിച്ച നടൻ കുണ്ടറ ജോണിയ്ക്ക് നാടിന്റെ യാത്രാമൊഴി. കൊല്ലം കടപ്പാക്കടയിലെ സ്പോർട്സ് ക്ലബ്ബിൽ ഭൗതികദേഹം പൊതു ദർശനത്തിന് വെച്ചു. മലയാള സിനിമാ മേഖലക്കായി ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ പേരിൽ നടൻ മുകേഷ് അന്തിമോപചാരം അർപ്പിച്ചു.
കുണ്ടറ ഫൈൻ ആർട്സ് സൊസൈറ്റിയിലും കുടുംബ വീട്ടിലും പൊതുദർശനമുണ്ടാവും. അദ്ദേഹത്തിന്റെ സംസ്കാരം നാളെ നടക്കും. നാളെ രാവിലെ 10ന് കാഞ്ഞിരാട്ട് സെന്റ് ആന്റെണീസ് ഫൊറോന പള്ളിയിലാണ് സംസ്കാരം നടക്കുക.
നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ഗായകൻ എം.ജി ശ്രീകുമാർ തുടങ്ങിയവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.
കഴിഞ്ഞദിവസം ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കുണ്ടറ ജോണി(69) അന്തരിച്ചത്. നാളുകളേറെയായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടി വരികയായിരുന്നു നടൻ. സിനിമകളിൽ നിന്ന് ഇടവേളയും എടുത്തിരുന്നു.
വില്ലൻ വേഷങ്ങളിലൂടെയാണ് കുണ്ടറ ജോണി ശ്രദ്ധ നേടിയത്. 1979-ൽ അഗ്നിപർവ്വതം എന്ന ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ ജോണി വേഷമിട്ടിട്ടുണ്ട്. കിരീടത്തിലെ പരമേശ്വരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്ത മേപ്പടിയാനിലാണ് അവസാനമായി അഭിനയിച്ചത്.