ലക്‌നൗ: സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്‌ക്കുന്നതിനും വിവിധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മിഷൻ ശക്തിയുടെ നാലാം ഘട്ടത്തിന് കീഴിൽ വരുന്ന മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം നല്ലതും മോശവുമായ സ്പർശനങ്ങളെക്കുറിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യവും ഇതിലൂടെ മുന്നോട്ട് വെക്കുന്നുണ്ട്.
യോഗി സർക്കാരിന്റെ കീഴിൽ വരുന്ന മിഷൻ ശക്തിയുടെ നാലാം ഘട്ടം വിജയിപ്പിക്കുന്നതിന് വേണ്ടി 28,965 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളിൽ നിന്നും 7,738 ഉദ്യോഗസ്ഥരും ജീവനക്കാരും ഇതിലുണ്ട്. നിലവിൽ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, വാർഡുകൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ ഇവർ സന്ദർശനം നടത്തും.
മിഷൻ ശക്തിയുടെ നാലാം ഘട്ടത്തിൽ ഒക്ടോബർ 15 മുതൽ ഇതുവരെ 76,043 നവരാത്രിപൂജ ആഘോഷങ്ങൾ നടക്കുന്നിടത്ത് പോലീസും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും സന്ദർശിച്ചതായി വനിതാ ശിശു സംരക്ഷണ സംഘടനയുടെ അഡീഷണൽ ഡയറക്ടർ ജനറലും മിഷൻ ശക്തിയുടെ നോഡൽ ഓഫീസറുമായ പത്മജ ചൗഹാൻ പറഞ്ഞു. സംസ്ഥാനത്തുടനീളം മേളകൾ നടക്കുന്ന മൈതാനങ്ങളിലും 40,655 ഗ്രാമപഞ്ചായത്തുകളിലും 11,695 വാർഡുകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
16,273 റെയിൽവേ- ബസ് സ്റ്റേഷനുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ബോധവത്കരണ ക്യാമ്പയ്‌നുകൾ നടത്തി. ക്യാമ്പയ്‌നുകളിൽ ശൈശവ വിവാഹത്തെക്കുറിച്ചും ബാലവേല ഉന്മൂലനം ചെയ്യുന്നതിനെ കുറിച്ചും ബോധവത്കരണം നടത്തി.