ഇസ്ലാമാബാദ്: നാല് വർഷത്തെ വിദേശ ജീവതത്തിന് ശേഷം പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ന് പാകിസ്താനിലേക്ക് തിരികെ എത്തും. പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് നവാസ് ഷരീഫ് എത്തുന്നതെന്നും ശ്രദ്ധേയമാണ്. അഴിമതിക്കേസിൽ 7 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ലഹോർ ജയിലിൽ കഴിയവേ ആയിരുന്നു നവാസ് വിദേശത്തേക്ക് പോയത്. 2019-ലായിരുന്നു ചികിത്സയ്‌ക്ക് പോകണമെന്ന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയുടെ അനുമതിയോടെ മുൻ പ്രധാനമന്ത്രി വിദേശത്തേക്ക് പോയത്. ഇതിന് ശേഷം നാട്ടിലേക്ക് വന്നിട്ടില്ല.
ലണ്ടനിൽ നിന്നും ഇന്ന് വൈകിട്ട് പാകിസ്താനിൽ എത്തിയതിന് ശേഷം ലാഹോറിൽ പാകിസ്താൻ മുസ്ലീം ലീഗ് നവാസ് (പിഎംഎല്‍-എന്‍) സംഘടിപ്പിക്കുന്ന റാലിയില്‍ ഷരീഫ് പ്രസംഗിക്കും. ലണ്ടനില്‍നിന്നുള്ള യാത്രാമധ്യേ രണ്ടുദിവസം മുന്‍പ് പ്രത്യേകവിമാനത്തില്‍ ദുബായിലെത്തിയ നവാസ് ഷരീഫ് അവിടെവച്ചു വിവിധ സംഘടനാനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് രാജ്യത്തേക്ക് മടങ്ങിയെത്തുന്നത്. ഈ മാസം 24 വരെ അറസ്റ്റ് തടഞ്ഞുള്ള ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി നവാസിന് അനുവദിച്ചിരുന്നു. ആദ്യം തലസ്ഥാനമായ ഇസ്ലാമാബാദില്‍ എത്തുന്ന നവാസ് അവിടെനിന്ന് ലാഹോറിലേക്കാണ് പോകുന്നത്. നവാസ് ഷെരീഫ് തിരിച്ചെത്തുമ്പോള്‍ സ്വീകരണം നൽകാൻ ഇളയ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ് അണികളെ ആഹ്വാനം ചെയ്തിട്ടുണ്ട്.
ചികിത്സയ്‌ക്കായി വിദേശത്തേക്ക് പോയ നവാസ് ഷെരീഫിന് ഇമ്രാൻ ഖാൻ സർക്കാരിന്‍റെ കാലത്ത് രജിസ്റ്റർ ചെയ്ത അഴിമതി കേസുകളുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ വരാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. 2022 ഏപ്രിലിൽ നവാസ് ഷെരീഫിന് രാജ്യത്തേക്ക് തിരിച്ച് വരാൻ പാക് സർക്കാർ പാസ്പോർട്ട് നൽകിയിരുന്നു. അഴിമതിക്കേസിൽ ഇമ്രാൻ ഖാൻ ഇപ്പോൾ ജയിലിൽ കഴിയുകയാണ്.