സുരേഷ് ഗോപി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് എസ്ജി 251, ഒറ്റക്കൊമ്പൻ. രണ്ട് ചിത്രങ്ങളുടെയും പ്രഖ്യാപനം മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ, പല കാരണങ്ങൾ കൊണ്ടും രണ്ട് സിനിമകളുടെയും ചിത്രീകരണം നീണ്ടുപോയി. പ്രൊഡ്യൂസർ ഇല്ലാത്തതിനാലാണ് എസ്ജി 251 നീണ്ടുപോകുന്നതെന്ന് കഴിഞ്ഞ ദിവസം നടന്ന ഗരുഡൻ പ്രസ്മീറ്റിൽ സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാല സിനിമയെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് എസ്ജി 251-ന്റെ സംവിധായകൻ രാഹുൽ രാമചന്ദ്രൻ.
സുരേഷ് ഗോപി സർ കഴിഞ്ഞ ദിവസം നടന്ന ഗരുഡന്റെ പ്രസ്മീറ്റിൽ പറഞ്ഞത് സത്യം തന്നെയാണ്. ഞങ്ങളുടെ എസ്ജി 251-ന് പ്രൊഡ്യൂസർ ഇല്ല. പ്രൊഡക്ഷൻ പ്രശ്നം കഴിഞ്ഞ കുറച്ച് നാളുകളായി നേരിടുകയാണ് എന്നത് വാസ്തവം തന്നെയാണ്. പ്രസ്സ്മീറ്റ് വീഡിയോ വന്നത് മുതൽ എനിക്ക് വരുന്ന മെസേജുകൾക്കും കോളുകൾക്കും അതുപോലെ തന്നെ സിനിമാഗ്രൂപ്പ് ചർച്ചകൾക്കും ഒരു ക്ലാരിഫിക്കേഷൻ ഞാൻ തന്നെ കൊടുക്കണമെന്ന് തോന്നി.
ധർമ്മ യുദ്ധം നടത്തി ജയിച്ചു എന്ന് വീമ്പ് പറഞ്ഞ പാണ്ഡവ പക്ഷത്തെ പതിനെട്ടാം നാൾ വിറപ്പിച്ച ദ്രോണ പുത്രൻ അശ്വത്ഥാമായെ ആരും പാടി പുകഴ്‌ത്താത്തത് അയാൾ ഒരു ഹീറോ ആകാത്തത് കൊണ്ടല്ല. വേണ്ടപ്പെട്ടവരെ യുദ്ധത്തിന്റെ എല്ലാ നിയമങ്ങളും തെറ്റിച്ചു കൊന്നത് അറിഞ്ഞു. അതേ യുദ്ധനിയമങ്ങൾ തെറ്റിച്ച് ആ രാത്രി പാണ്ഡവ കൂട്ടത്തിൽ അയാൾ നടത്തിയ നരവേട്ടയെ പറ്റിയാണ് എല്ലാരും ഓർത്തത്. എന്നാൽ അതിലും അവസാനിപ്പിക്കാത്ത പക മനസ്സിൽ ഉള്ള ദ്രോണ പുത്രൻ ലോകം മുച്ചൂടും മുടിക്കാൻ കെൽപ്പുള്ള ബ്രഹ്‌മശീർഷം ഉത്തരയുടെ ഗർഭത്തിലേക്ക് എയ്ത്, പാണ്ഡവ തലമുറയ്‌ക്ക് അന്ത്യം വരുത്തിയിട്ടാണ് അയാൾ തന്റെ പക പൂർത്തിയാക്കുന്നത്.
ഇത്രയും പറഞ്ഞത്, ബ്രഹ്‌മശീർഷവുമായി കുറേ അശ്വത്ഥാമായെ പോലുള്ളവർ ചുറ്റുമുണ്ടെന്നറിയാം. ഉത്തരയുടെ ഗർഭത്തിലെന്ന പോലെ, ഞാൻ ചുമക്കുന്ന എന്റെ സിനിമയെ തകർക്കാൻ ആവനാഴിയിലെ അവസാന അസ്ത്രവും എയ്തു നിൽക്കുന്നവരോടാണ്. ചതിയുടെയും വെറുപ്പിന്റെയും പകയുടെയും എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ ആയിരം എന്ന പോലുള്ള എല്ലാ കൺകെട്ടും നിങ്ങൾ കാട്ടുമെന്നറിയാം. അത് കൊണ്ട് മുറിവേറ്റ് ശരശയ്യയിൽ കിടക്കാനും തയ്യാറല്ല. എന്റെ സിനിമയുടെ പിറവിയെ തടുക്കാൻ ഒരു ബ്രഹ്മശീർഷം മതിയാകില്ല നിങ്ങൾക്ക്. ഒരായിരം പ്രശ്നങ്ങളുടെ ചക്രവ്യൂഹം ഭേദിച്ച് SG251 പുറത്ത് വരുമെന്നതിൽ ഞങ്ങൾക്ക് സംശയമൊന്നുമില്ല. ഒരുപിടി നല്ല പ്രൊഡ്യൂസർമാരോട് സംസാരിക്കുന്നുണ്ട്. കഥയും ബഡ്ജറ്റും മനസിലാക്കി അവർ ഇത് മുന്നോട്ട് കൊണ്ട് പോകുമെന്നുള്ള പൂർണ വിശ്വാസ്യതയോടെ നിർത്തുന്നു- രാഹുൽ രാമചന്ദ്രൻ കുറിച്ചു.