പ്ലാസ്റ്റിക്കിൽ നിന്ന് ഭൂമിയെ രക്ഷിക്കൂ എന്ന സന്ദേശവുമായി ഇറങ്ങിത്തിരിച്ച അഭിഷേക് കുമാറിനെയും അവനൊപ്പം കൂടിയ ചാർളി എന്ന നായയേയും അറിയാത്തവർ കുറവാണ്. സേവ് ദ എർത്ത് എന്ന സന്ദേശവുമായി മൂന്ന് രാജ്യങ്ങൾ സഞ്ചരിക്കാനിറങ്ങിയ യുവാവിന് മുംബൈയിലെ തെരുവിൽ നിന്നാണ് ചാർളിയെ കിട്ടിയത്.
View this post on Instagram
ചാർളിയോടൊപ്പമുള്ള അഭിഷേകിന്റെ യാത്രകളും വിശേഷങ്ങളും ഫോട്ടോ പീടിക എന്ന യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം പേജിലൂടെയും ആരാധകർക്ക് കാണാൻ കഴിയും. ഇതുവരെയും തന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ലാത്ത അഭിഷേക് കുമാറിന്റെ യാത്രയാണ് ഫോട്ടോ പീടികയിലൂടെ കാണാനാകുക. കേരളത്തിൽ നിന്ന് സൈക്കിളിലാണ് യുവാവ് യാത്ര ആരംഭിച്ചത്. സൈക്കിളിന്റെ പിൻവശത്ത് പ്ലാസ്റ്റിക്കുകൾ ശേഖരിക്കാനുളള ഒരു പെട്ടിയും ദേശീയ പതാകയും ഒരു ചെടിച്ചട്ടിയും സജ്ജീകരിച്ചാണ് യാത്ര. കണ്ണൂരിൽ നിന്നുള്ള ഈ പ്രയാണം 200 ദിവസം പിന്നിട്ടു.
View this post on Instagram
സൈക്കിളിന് പിന്നിലെ പെട്ടിയിൽ വഴിയിൽ കാണുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിക്കും. പിന്നീട് വഴിയരികിൽ കാണുന്ന പ്ലാസ്റ്റിക് കുട്ടകളിൽ നിക്ഷേപിക്കും. രാത്രിയാകുമ്പോൾ കടത്തിണ്ണയിലോ റോഡരികിലോ ടെന്റടിച്ചോ വിശ്രമിക്കും. നേരം പുലരുമ്പോൾ വീണ്ടും യാത്ര തുടങ്ങും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടന്ന് മുബൈയിൽ എത്തിയപ്പോഴാണ് വഴിയരികിൽ വെച്ച് ഒരു നായക്കുട്ടിയെ കണ്ടുമുട്ടുന്നത്. തുടക്കം മുതൽ തന്നോട് ഇണക്കം കാണിച്ച നായക്കുട്ടിയ്‌ക്ക് അഭിഷേക് പാലും ബിസ്‌ക്കറ്റും നൽകി. എന്നാൽ മടങ്ങാൻ നേരം മനസ് അനുവാദിക്കാതെ വന്നതുകൊണ്ട് നായക്കുട്ടിയേയും കൂടെ കൂട്ടി.
View this post on Instagram
സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ വിശേഷം പങ്കുവെക്കുകയും പ്രിയപ്പെട്ടവരുടെ അഭിപ്രായമനുസരിച്ച് ചാർലി എന്ന് പേരിടുകയും ചെയ്തു. ഒരു വർഷം നീണ്ട യാത്രയിൽ തന്റെ സന്തത സഹചാരിയായ നായക്കുട്ടി യുവാവിന് ഏറെ പ്രിയപ്പെട്ടവനായി മാറുന്നത് സോഷ്യൽ മീഡിയയിലൂടെ മലയാളികൾ കാണുകയാണ്.
View this post on Instagram
വഴിയരികിൽ പരിചയപ്പെടുന്നവർ കഴിക്കാൻ നൽകുന്നത് മാത്രമാണ് യുവാവിന്റെ ഭക്ഷണം. ലോകത്തിന് ഒരു സന്ദേശവുമായി പോകുന്ന യുവാവും ചാർലിയും ഭാരതത്തിന്റെ നെറുകിൽ ലഡാക്കിൽ എത്തിക്കഴിഞ്ഞു. ഇനിയാത്ര അടുത്ത രാജ്യത്തേയ്‌ക്കാണ്. ഇതിനിടെ ഭാഷയറിയാത്ത നിരവധിയാളുകളെ ഇരുവരും പരിചയപ്പെട്ടു. രാത്രികാലങ്ങളിൽ തമ്പടിച്ച് കിടന്ന സ്ഥലങ്ങളിൽ നിന്നും അനവധിയാളുകളുടെ പ്രിയപ്പെട്ടവരായി മാറി. വ്യത്യസ്ത കാലാവസ്ഥകൾ, മലകൾ, പുഴകൾ, ഇതെല്ലാം കടന്നു പോകുകയാണ് ഇരുവരുടെയും യാത്ര. സാഹസികമായ യാത്ര എന്നും പറയാം. യാത്രയ്‌ക്കിടെ ഇരുവർക്കും സഹായവുമായി വന്ന ലോറി ഡ്രൈവർ ഒടുവിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും അയാളുടെ കൈകളിൽ നിന്നും രക്ഷപ്പെട്ടതുമടക്കം നിരവധി കഥകൾ. ഇനി അടുത്ത മറ്റൊരു രാജ്യത്തേക്ക്, സേവ് ദ എർത്ത് സന്ദേശവുമായി അവനും ചാർളിയും യാത്ര തുടരുകയാണ്..















