ലണ്ടൻ: യുകെയിൽ ജിഹാദിനായുള്ള ആഹ്വാനങ്ങൾ അനുവദിച്ച് നൽകില്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. നമ്മുടെ രാജ്യത്ത് യഹൂദവിരുദ്ധത വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഹമാസ് ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇസ്രായേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ജിഹാദിനായുള്ള ആഹ്വാനങ്ങൾ ജൂത സമൂഹത്തിന് മാത്രമല്ല, നമ്മുടെ ജനാധിപത്യ മൂല്യങ്ങൾക്കും ഭീഷണിയാണെന്ന് പ്രധാനമന്ത്രി സുനക് ചൂണ്ടിക്കാട്ടി. ശനിയാഴ്ച ലണ്ടനിലെ ബിർമിംഗ്ഹാമിലും കാർഡിഫിലും ബെൽഫാസ്റ്റിലും നടന്ന പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുക്കുകയും ജിഹാദിനായി ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഇസ്രായേലിനോടും ജനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച ഋഷി സുനക് ടെൽ അവീവിലെത്തിയിരുന്നു. വാക്കുകളാൽ വിവരിക്കാൻ കഴിയാത്തവിധമുള്ള ഭയാനകമായ ഭീകരാക്രമണത്തെയാണ് ഇസ്രായേലികൾ അഭിമുഖീകരിച്ചത്. യുണൈറ്റഡ് കിംഗ്ഡം ഇസ്രായേലിനൊപ്പം നിലകൊള്ളും. സ്വയം പ്രതിരോധിക്കാനും ഹമാസിന് തിരിച്ചടി നൽകാനുമുള്ള ഇസ്രായേലിന്റെ അവകാശത്തെ പൂർണ്ണമായും പിന്തുണയ്‌ക്കുന്നുവെന്നും ഋഷി സുനക് പറഞ്ഞു.















