ടെൽ അവീവ്: പാലസ്തീൻ ഭീകരസംഘടനയായ ഹമാസിന് ഇറാൻ നൽകിയ പിന്തുണയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന് മുന്നോടിയായി പാലസ്തീനിലെ ഇസ്ലാമിക് ജിഹാദിനും ഹമാസിനും വേണ്ടി ഏകദേശം അഞ്ഞൂറോളം പേരെ ഇറാൻ പരിശീലിപ്പിച്ചുവെന്നാണ് വിവരം. ഹമാസ് ഭീകരർക്ക് കഴിഞ്ഞ മാസം ഇറാനിൽ വച്ച് പ്രത്യേക പരിശീലനം ലഭിച്ചുവെന്നാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തത്. ഇന്റലിജൻസിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
ഇസ്രായേലിനെതിരെ നിരന്തരമായി ആക്രമണം നടത്താൻ ഹമാസിന് ഇറാൻ പിന്തുണ നൽകുന്നുവെന്ന ആരോപണം ഇസ്രായേൽ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ ഹമാസുമായുള്ള ബന്ധം നിഷേധിക്കുകയാണ് ടെഹ്റാൻ ചെയ്തത്. കര, വായു, സമുദ്ര മാർഗങ്ങളിലൂടെ ഇസ്രായേലിനെ ആക്രമിക്കാൻ ഹമാസ് ഭീകരർക്ക് പ്രത്യേക പരിശീലനം നൽകിയത് ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സ് ആണെന്നാണ് കണ്ടെത്തൽ. ഓഗസ്റ്റ് മുതൽ പരിശീലനം നടന്നിരുന്നു.
അതേസമയം, ഹമാസിനെതിരെ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേൽ. വടക്കൻ ഗാസയിൽ സൈനിക ടാങ്കുകൾ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. സൈന്യം വടക്കൻ ഗാസയിൽ പ്രവേശിച്ചതായും ഭീകരരുടെ ബങ്കറുകളും മിസൈൽ ലോഞ്ച് പോസ്റ്റുകളും തകർത്തതായും ഐഡിഎഫ് അറിയിച്ചു.