ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ഏകദേശം 912 മൊമന്റോകൾ ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഫോർ മോഡേൺ ആർട്ടിൽ ഇ-ലേലത്തിന് വെച്ചിരിക്കുകയാണ്. 100 രൂപ മുതൽ 65 ലക്ഷം രൂപ വരെ വിലവരുന്ന വസ്തുക്കളും സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്. പൊതുജനങ്ങൾക്ക് ഓൺലൈനായി ലേലത്തിൽ പങ്കെടുത്ത് ഇവ സ്വന്തമാക്കാനുള്ള അവസരമാണ് നാഷണൽ ഗാലറി ഫോർ മോഡേൺ ആർട്ട് ഒരുക്കിയിരിക്കുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണ്ണമായും നമാമി ഗംഗ പദ്ധതിക്കാണ് പ്രധാനമന്ത്രി മാറ്റിവെച്ചിരിക്കുന്നത്. പുണ്യ നദിയായ ഗംഗയെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് നമാമി ഗംഗ.
ഇ-ലേലത്തിന്റെ അഞ്ചാം റൗണ്ട് ഒക്ടോബർ 2 നാണ് ആരംഭിച്ചത്. ഇത് ഒക്ടോബർ 31 വരെ തുടരും. ഭഗവാൻ ലക്ഷ്മി നാരായൺ വിത്തൽ, രുക്മിണി ദേവി, കാമധേനു തുടങ്ങി അമൂല്യ വസ്തുക്കളും ഇത്തവണത്തെ ലേലത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ ജറുസലേമിന്റെ സുവനീർ, ആറന്മുള കണ്ണാടി, ഭഗവാൻ ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഭഗവാൻ ഹനുമാൻ എന്നിവരുടെ പിച്ചള പ്രതിമ, സുവർണ്ണ ക്ഷേത്രത്തിന്റെ മാതൃകയും പൊതുജനങ്ങൾക്ക് ലേലത്തിൽ പങ്കെടുത്ത് സ്വന്തമാക്കാം.
നിലവിൽ ലക്ഷ്മി നാരായൺ വിത്തൽ, ജറുസലേമിലെ സുവനീർ, കാമധേനു എന്നിവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ. ജി-20യുടെ മൊമന്റോകൾ സ്വന്തമാക്കാനും നിരവധി പേർ ലേലത്തിൽ പങ്കെടുക്കുന്നുണ്ട്. ഉന്നത സാസ്കാരിക മൂല്യമുള്ള തദ്ദേശീയ കലാരൂപങ്ങളുടെ മൊമന്റോകളും ഈ കൂട്ടത്തിലുണ്ട്. പത്മശ്രീ ആർട്ടിസ്റ്റ് ദുർഗാ ബായിയുടെ ഗോണ്ട് പെയിന്റിംഗ്, കവാദ് ആർട്ട്, കർണാടകയിൽ നിന്നുള്ള യക്ഷഗാന രൂപം, ബിദ്രി വർക്കിലെ ബസവണ്ണയുടെ പ്രതിമ എന്നിവ സ്വന്തമാക്കാനായി നിരവധി പേരാണ് കാത്തിരിക്കുന്നത്.
ഇ-ലേലത്തിന്റെ അപൂർവ്വമായ പുരാവസ്തുക്കളും ഉൾപ്പെടുന്നതായി സാംസ്കാരിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മോധേര സൂര്യക്ഷേത്രം, ചിറ്റോർഗഡിലെ വിജയ് സ്തംഭ് തുടങ്ങിയ വാസ്തുവിദ്യാ വിസ്മയങ്ങളുടെ പകർപ്പുകൾ ഈ കൂട്ടത്തിലുണ്ട്. ഭാരതീയ പൈതൃകത്തിന്റെ അഗാധമായ സാംസ്കാരിക സത്തയെ പ്രതിഫലിപ്പിക്കുന്ന ഗോണ്ട് , മധുബനി എന്നിങ്ങനെയുള്ള ശ്രദ്ധേയമായ രചനകൾ പൊതുജനങ്ങൾക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇ- ലേലത്തിലുടെ ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.