ടെൽഅവീവ്: ഹമാസ് വ്യോമാക്രമണ വിഭാഗം മേധാവിയെ വകവരുത്തി ഇസ്രായേൽ. അസെം അബു റക്കാബയെയാണ് ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ വധിച്ചത്. ഒക്ടോബർ 7 ന് നടത്തിയ ആക്രമണത്തിന്റെ കമാൻഡൻഡ് ആയിരുന്നു അസെം അബുവെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.
ഹമാസിന്റെ ഡ്രോൺ, പാരാഗ്ലൈഡ്, ആളില്ലാ ആക്രമണ വിമാനങ്ങൾ എന്നിവയുടെ ചുമതലയുള്ള നേതാവാണ് അബു റക്കാബ. ഒക്ടോബർ 7 ന് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിലെ ഗൂഢാലോചനയിലും പദ്ധതി നടപ്പിലാക്കുന്നതിനും പ്രധാന പങ്കുള്ള നേതാവാണ് ഇയാൾ. ഇസ്രായേൽ സൈന്യത്തിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിലും ഈ ഭീകരനേതാവിന് പങ്കുണ്ട്. ഐഡിഎഫ് എക്സിൽ കുറിച്ചു.
ഇസ്രായേൽ ഗാസയിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേലി പ്രതിരോധ സേന അറിയിച്ചു. യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ ഇന്റർനെറ്റ് ബന്ധം ഇസ്രായേൽ വിച്ഛേദിച്ചിരുന്നു. വ്യോമാക്രമണവും ശക്തമാക്കി. പാലസ്തീനിൽ ടെലകോം സേവനം നൽകുന്ന പാൽകോം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തന്നെ വടക്കൻ ഗാസയിലുള്ള ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം അതിർത്തി കടന്ന് ഇസ്രേയേൽ സേന ഹമാസ് റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനുകൾ തകർത്തത്.
യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. മൂന്ന് ഭീകര താവളങ്ങളിലേക്കും കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയിരുന്നു.