പത്തനംതിട്ട: കെപി റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഏഴംകുളം സ്വദേശി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടത്തിൽ മരിച്ച അബ്ദുൾ ഖാദറിന്റെ സ്കൂട്ടറിൽ ഇടിച്ച ബൈക്ക് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ബൈക്ക് മോഷ്ടിച്ച് വരുന്നതിനിടെയായിരുന്നു അപകടം. ഇതോടെ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ പുനലൂർ സ്വദേശി പി. മുകേഷ്, പത്തനാപുരം സ്വദേശി ശ്രീജിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീജിത്തിന്റെ സഹോദരിയുടെ ഭർത്താവാണ് മുകേഷ്. ഇയാൾ പോക്സോ കേസിലും 20 മോഷണക്കേസുകളിലും ഉൾപ്പെടെ പ്രതിയാണ്.കഴിഞ്ഞ വ്യാഴാഴ്ച കടമ്പനാട് സ്വദേശി അർജ്ജുന്റെ ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. ബൈക്കുമായി പത്തനാപുരം ഭാഗത്തേക്ക് പോകവെയായിരുന്നു അപകടം.
പിഎസ്സി പരീക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലന ക്ലാസിൽ എത്തിയതായിരുന്നു ബൈക്ക് ഉടമ അർജ്ജുൻ. രാത്രി ഏഴ് മണിയോടെ ക്ലാസ് കഴിഞ്ഞ് ഇറങ്ങുമ്പോൾ പാർക്ക് ചെയ്തിടത്ത് ബൈക്ക് ഇല്ല. സമീപത്തുള്ള സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ട് യുവാക്കൾ ബൈക്കുമായി കടന്നു കളയുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബൈക്ക് മോഷണം പോയ വിവരം സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പങ്കുവെച്ചിരുന്നു. ഇതേ തുടർന്നാണ് മോഷ്ടിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയത്.