തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പിതാവിന് ശിക്ഷ വിധിച്ച് കോടതി. 48 വർഷം കഠിന തടവും 70,000 രൂപ പിഴയുമാണ് 33-കാരനായ പ്രതിക്ക് കോടതി വിധിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടേതാണ് ഉത്തരവ്. പിഴയൊടുക്കിയില്ലെങ്കിൽ ഒന്നര വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും.
ഏഴു വയസുള്ള മകനെയാണ് പ്രതി ക്രൂരമായി ഉപദ്രവിച്ചത്. സംരക്ഷകരാകേണ്ടവർ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റവും പ്രതിക്കെതിരെ നിലനിൽക്കുന്നുണ്ട്. കൂടാതെ വിദേശമദ്യം മോഷ്ടിച്ചതിനും പ്രതിക്കെതിരെ ആര്യനാട് പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.