ന്യൂഡൽഹി: പരമ്പരാഗത തൊഴിൽ മേഖലകൾക്കൊപ്പം പുതിയ മേഖലകളിലെയും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. റോസ്ഗർ മേളയിൽ ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം. രാജ്യത്തുടനീളം 37 കേന്ദ്രങ്ങളിലായി നടന്ന മേളയിൽ 51,000 ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് വിവിധ സർക്കാർ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള നിയമന ഉത്തരവുകൾ അദ്ദേഹം കൈമാറി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് രാഷ്‌ട്രനിർമ്മാണ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണെന്നും ഇത് ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കാൻ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നിയമനം ലഭിച്ചവർ സർക്കാർ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരമ്പരാഗത തൊഴിൽ മേഖലകൾക്കൊപ്പം തന്നെ ഊർജ പുനരുപയോഗം, ബഹിരാകാശം, ഓട്ടോ മേഷൻ, പ്രതിരോധ കയറ്റുമതി തുടങ്ങിയ പുതിയ തൊഴിൽ മേഖലകളിൽ അവസരങ്ങൾ നൽകുവാൻ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രദ്ധ നൽകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ടൂറിസം മേഖലകളിലെ വർദ്ധിച്ചുവരുന്ന വികസനങ്ങൾ യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുകയും കായികരംഗത്തെ മുന്നേറ്റങ്ങൾ പുതിയ വഴികൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു രാജ്യത്തിന്റെയും നേട്ടങ്ങൾ പൂർണമായി സാക്ഷാത്കരിക്കപ്പെടുന്നതിന് യുവാക്കളുടെ ശക്തി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മോദി, നൈപുണ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പുതിയ മാർഗങ്ങൾ യുവാക്കളെ അവസരങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സജ്ജരാക്കുമെന്നും പറഞ്ഞു.
10 വർഷം മുമ്പ് ഖാദി വിൽപ്പന 30,000 കോടി മാത്രമായിരുന്നുവെങ്കിൽ ഇന്ന് അത് 1.25 ലക്ഷം കോടിയിലധികമാണ്. ഇത് ഖാദി, ഗ്രാമീണ വ്യവസായ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, പ്രത്യേകിച്ച് സ്ത്രീകൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ. അദ്ദേഹം പറഞ്ഞു.
അതോടൊപ്പം ഡ്രോൺ ടെക്‌നോളജി മേഖലയിൽ പുതിയ വഴികൾ തുറക്കുന്നതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാർഷിക മേഖലയിൽ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്ന ഉദാഹരണത്തോടെയാണ് ഡ്രോൺ ടെക്നോളജിയെ കുറിച്ച് അദ്ദേഹം വിവരിച്ചത്. നിലവിൽ സ്വാമിത്വ പദ്ധതി പ്രകാരം ലാൻഡ് മാപ്പിംഗിനായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ ഹിമാചൽ പ്രദേശിലെ ലാഹൗൾ സ്പിതി മേഖലകളിൽ ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവാക്കൾക്ക് ദേശീയ വികസനത്തിൽ പങ്കാളിത്തം നൽകാനുള്ള പ്രധാനമന്ത്രിയുടെ മറ്റൊരു ചുവടുവയ്പ്പാണ് റോസ്ഗർ മേളയെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.