ആലപ്പുഴ: കഴിഞ്ഞ ദിവസം കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ലീഗ് വള്ളംകളിയ്‌ക്ക് ശേഷം പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണം. തുടർന്ന് നാട്ടുകാരും തുഴച്ചിലുകാരും തമ്മിൽ വൻ സംഘർഷം അരങ്ങേറി. ബോട്ട് ക്ലബിലെ ആറ് തുഴച്ചിലുകാർക്ക് പരിക്കേറ്റു.
മത്സരം നടക്കുന്ന സമയത്ത് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മത്സരം അവസാനിച്ചയുടൻ എസ് എൻ കടവിലുള്ള പിബിസി ക്യാമ്പിലെത്തി നാട്ടുകാർ അക്രമമഴിച്ചുവിട്ടത്. ക്യാമ്പിലുണ്ടായിരുന്ന സാധനങ്ങൾ നാട്ടുകാർ തല്ലിത്തകർത്തു. കൂടാതെ തുഴച്ചിലുകാർക്കായി ഒരുക്കി വെച്ചിരുന്ന ഭക്ഷണവും നശിപ്പിച്ചു.
തുഴച്ചിലുകാരായ ലാൽ, രതീഷ്, അഖിൽ, ഗഗൻ, പ്രശാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരിൽ ഒരാൾക്കും പരിക്കേറ്റിരുന്നു. ഇയാളെ ഹരിപ്പാട് ജില്ലാ ആശുപത്രിയിലേയ്‌ക്ക് മാറ്റി. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് സംഘർഷത്തിന് അയവുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.















