ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് കെട്ടിട നിർമ്മാണ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായി പോലീസ്. കാഞ്ഞിരപ്പള്ളി പാറമട പടിഞ്ഞാട്ട് കോളനി കയ്യാലക്കൽ സിജു ആണ് മരിച്ചത്. തലകീഴായ നിലയിലാണ് കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല.
സിജുവിന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയാരാണെന്നും മരണവുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുകയാണ്. സിജു മരിച്ച വിവരം പുറത്തിറഞ്ഞിട്ടും ഇയാൾ എന്തുകൊണ്ട് വെളിച്ചത്ത് വന്നില്ല എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബിവറേജസ് ഔട്ട്ലെറ്റിലെയും, തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപത്തെയും സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സിജുവിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.