എറണാകുളം: കളമശ്ശേരി സ്ഫോടനത്തിൽ ബോംബ് സ്ഥാപിച്ചയാൾ എത്തിയത് നീല നിറത്തിലുള്ള കാറിലെന്ന് സൂചന. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് നീല കാർ അതിവേഗത്തിൽ എത്തുന്നതും തിരികെ പോകുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതായി പോലീസ് പറയുന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് എൻഐഎ കൊച്ചി ഓഫീസിൽ നിന്നുള്ള സംഘമെത്തി പരിശോധന നടത്തുകയാണ്.
കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായത് സ്ഫോടനം ആസൂത്രിതമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഐ.ഇ.ഡി വസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മാദ്ധ്യമങ്ങളോട് പറഞ്ഞു. നടന്നത് ബോംബ് സ്ഫോടനമാണെന്നതിന്റെ എല്ലാ തെളിവുകളും സംഭവസ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. കൺവെൻഷൻ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
യഹോവ സാക്ഷികളുടെ സമ്മേളന വേദിയെ ബോംബ് ആക്രമണത്തിന് തിരഞ്ഞെടുത്തതിൽ പ്രത്യേക ലക്ഷ്യമുണ്ടെന്ന വിലയിരുത്തലിലേക്കും പോലീസ് എത്തിയിട്ടുണ്ട്.സ്ഫോടനം സംബന്ധിച്ച് സാമൂഹിക മാദ്ധ്യമങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക പോലീസ് സംഘത്തേയും നിയോഗിച്ചു.
2500ൽ അധികം പേരാണ് ഹാളിൽ ഉണ്ടായിരുന്നത്. പ്രാർത്ഥന ആരംഭിച്ചയുടൻ ഹാളിന് നടുവിൽ ഉഗ്രശബ്ദത്തിൽ സ്ഫോടനം ഉണ്ടാകുകയായിരുന്നു. മൂന്ന് നാല് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. വെള്ളിയാഴ്ച ആരംഭിച്ച പ്രാർത്ഥന യോഗം ഇന്ന് അവസാനിക്കാനിരിക്കെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 36 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.