ശ്രീനഗർ: ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. ഗ്രൗണ്ടിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കവെയാണ് ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദ് വാനിക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു.
ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഒന്നിലധികം തവണ വെടിയേറ്റതായാണ് വിവരം. ആക്രമണം നടന്ന ഉടൻ തന്നെ അഹമ്മദ് വാനിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കശ്മീർ പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോലീസും അർധസെെനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അക്രമികൾക്കായുള്ള തിരച്ചിലും പ്രദേശത്ത് പുരോഗമിക്കുന്നുണ്ട്.
വടക്കൻ കശ്മീരിലെ അതിർത്തി പ്രദേശത്ത് നുഴഞ്ഞ് കയറാൻ ശ്രമം നടത്തിയ ഭീകരരെ സൈന്യം പരാജയപ്പെടുത്തി മൂന്ന് ദിവസത്തിന് ശേഷമാണ് ആക്രമണം നടന്നിരിക്കുന്നത്. ലഷ്കർ ഭീകരരെയാണ് സൈന്യം അന്ന് വധിച്ചത്.