ന്യൂഡൽഹി: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ മത ധ്രുവീകരണം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കളമശ്ശേരി ബോംബ് സ്‌ഫോടനത്തില്‍ മതം മാത്രം ചര്‍ച്ചയാക്കാതെ സുരക്ഷയെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കണം. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണെന്നും പോലീസ്- ഇന്റലിജന്‍സ് സംവിധാനം പൂര്‍ണമായും തകര്‍ന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യത്തെക്കുറിച്ച് മാത്രം പിണറായി വിജയന്‍ വിശദീകരിച്ചാല്‍ പോര. ജനങ്ങളുടെ സ്വത്തിനും ജീവനും എന്ത് സുരക്ഷയാണ് ഒരുക്കുന്നതെന്ന് ജനങ്ങളോട് വ്യക്തമാക്കണം. അക്രമം നടന്നിട്ട് അക്രമിയെ കണ്ടത്തിയാല്‍ മാത്രം പോരെന്നും സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയാനാകണമെന്നും മുരളീധരന്‍ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒരാൾക്ക് ഒറ്റക്ക് സ്ഫോടനം നടത്താൻ കഴിയുന്ന തലത്തിലേക്ക് കേരളം എങ്ങനെ മാറി എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ട്രെയിനുകളിലും പ്രാര്‍ത്ഥനാലയത്തിലുമായി ആളുകള്‍ ആക്രമിക്കപ്പെടുന്നു. മതമേതായാലും വിദ്വേഷം കൊണ്ടുനടക്കുന്ന ആര്‍ക്കും ആരേയും അപായപ്പെടുത്താമെന്ന അവസ്ഥ നിലനില്‍ക്കുന്നു. കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണം.
കേരളത്തിൽ ആരെയും എവിടെ വെച്ചും കൊല്ലാൻ കഴിയുന്ന സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനങ്ങളിൽ ഒന്നും ഇക്കാര്യങ്ങൾ വ്യക്തമല്ലെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി അഭിപ്രായം പറയുന്നില്ലെന്നും എന്നാൽ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മത ധ്രുവീകരണം നടത്തുകയാണെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി. കേസ് എടുത്താൽ പേടിച്ച് പിൻവാങ്ങുന്ന വ്യക്തിയല്ല രാജീവ് ചന്ദ്രശേഖറെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും മുരളീധരൻ പറഞ്ഞു.