ന്യൂഡൽഹി : സോമനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിന്റെ ഉത്തരവാദിത്വം ഈ ട്രസ്റ്റിനാണ് . ഗാന്ധിനഗറിൽ ചേർന്ന സോമനാഥ് ട്രസ്റ്റിന്റെ യോഗത്തിലാണ് പ്രധാനമന്ത്രി മോദിയെ ഏകകണ്ഠമായി പ്രസിഡന്റായി തിരഞ്ഞെടുത്തത്. അഞ്ച് വർഷമാണ് ചെയർമാൻ സ്ഥാനത്തിന്റെ കാലാവധി .
പ്രധാനമന്ത്രി വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത് ക്ഷേത്രത്തിന്റെ വികസനത്തിന് കൂടുതൽ ഊർജം പകരുമെന്നാണ് കരുതുന്നത്. ട്രസ്റ്റിന് നിരവധി സുപ്രധാന വികസന പദ്ധതികളുണ്ട്. അതിലൊന്ന് രാമക്ഷേത്രത്തിന്റെ തത്സമയ ദർശനം നൽകുക എന്നതാണ്. ഈ സൗകര്യം ആരംഭിക്കുന്നതോടെ സോമനാഥിലെത്തുന്ന ഭക്തർക്ക് അയോദ്ധ്യയിലേക്ക് പോകാതെ തന്നെ ശ്രീരാമന്റെ തത്സമയ ദർശനം സാധ്യമാകും. ഇതിന് പുറമെ സോമനാഥ് ട്രസ്റ്റ് പുതിയ ഗസ്റ്റ് ഹൗസ്, ഷോപ്പിംഗ് കോംപ്ലക്‌സ്, പാർക്കിംഗ് ലോട്ട് എന്നിവയും നിർമിക്കുന്നുണ്ട്.
1951 ലാണ് ഈ ട്രസ്റ്റ് സ്ഥാപിതമായത്. ട്രസ്റ്റിൽ 8 അംഗങ്ങൾ ഉൾപ്പെടുന്നു, അതിൽ നാല് അംഗങ്ങളെ ഗുജറാത്ത് സർക്കാരും നാല് അംഗങ്ങളെ കേന്ദ്ര സർക്കാരും നാമനിർദ്ദേശം ചെയ്യുന്നു. ഗാന്ധിനഗറിൽ സോമനാഥ് ട്രസ്റ്റിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ‘ ട്രസ്റ്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. തീർത്ഥാടന അനുഭവം കൂടുതൽ അവിസ്മരണീയമാക്കുന്നതിന്, ക്ഷേത്ര സമുച്ചയത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അവലോകനം ചെയ്തു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങളുടെ കണക്കും എടുത്തു.‘ അദ്ദേഹം കുറിച്ചു.
1026ൽ മുഹമ്മദ് ഗസ്നി തകർത്തു തരിപ്പണമാക്കി കൊള്ളയടിച്ച സോമനാഥ ക്ഷേത്രം സ്വതന്ത്ര ഇന്ത്യയിൽ സർദാർ പട്ടേലിന്റെ നേതൃത്വത്തിലാണ് പുനരുദ്ധരിച്ചത് .















