ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ അടിസ്ഥാനമില്ലാതെ ആരോപണമുന്നയിക്കാനായി വിവാദ വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ പക്കൽ നിന്നും ഉപഹാരങ്ങൾ സ്വീകരിക്കുകയായിരുന്നു മൊയ്ത്ര. ഇതിനായി മൊയ്ത്രയുടെ പാർലമെന്ററി ലോഗിൻ ദുബായിൽ നിന്ന് 47 തവണയാണ് ആക്‌സസ് ചെയ്തിരിക്കുന്നത്. ദുബായിൽ വച്ച് ലോഗിൻ ഉപയോഗിച്ചിരുന്നു എന്നും മൊയ്ത്ര സമ്മതിച്ചതിന് പിന്നാലെയാണ് ഇത് പുറത്തുവരുന്നത്.
പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് അദാനിയെയും സർക്കാരിനെയും ബന്ധിപ്പിച്ച് ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്ക് കത്തെഴുതിയിരുന്നു. നന്ദാനിയുടെ പങ്കാളിയാണ് വിവരം ദുബെയെ അറിയിക്കുന്നത്. ഇതേത്തുടർന്ന് പാർലെമെന്റ് എത്തിക്‌സ് കമ്മിറ്റി മൊയ്ത്രയോട് ചോദ്യം ചെയ്യാൻ ആവസ്യപ്പെട്ടിരുന്നു. എന്നാൽ നിർദ്ദിഷ്ട തീയതിയിൽ എത്താനാകില്ലെന്ന് കാട്ടി മൊയ്ത്ര സമയം നീട്ടി ചോദിക്കുകയും, അതിൻ പ്രകാരം നവംബർ 2ന് ഹാജരാകണമെന്ന് കമ്മിറ്റി അറിയിച്ചു. വിഷയത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് ഇനി സമയം നീട്ടി നൽകില്ലെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
കണക്കിൽപ്പെടാത്ത 15-ൽ അധികം വിദേശയാത്രകളാണ് മൊയ്ത്ര നടത്തിയിയിരിക്കുന്നത്. 2019 മുതൽ യുകെ, യുഎസ്, യുഎഇ, ഫ്രാൻസ്, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് മൊയ്ത്ര വിദേശ പര്യടനം നടത്തി. എന്നാൽ യാത്രകളിൽ പ്രോട്ടോക്കോൾ മര്യാദകൾ പാലിച്ചില്ല. വിദേശ യാത്രകളെ കുറിച്ച് അവർ അധികാരികളെ അറിയിച്ചിട്ടില്ലെന്നാണ് വൃത്തങ്ങൾ.