ടെൽ അവീവ്: ഹമാസിന്റെ ഭീകരതയ്ക്കെതിരെ പോരാടുന്നതിനിടെ വീരമൃത്യു വരിച്ച് ഇന്ത്യൻ വംശജനായ ഇസ്രായേൽ സൈനികൻ. 20-കാരനായ സ്റ്റാഫ്-സർജൻറ് ഹാലെൽ സോളമാനാണ് വീരമൃത്യു വരിച്ചത്. തെക്കൻ ഇസ്രായേൽ പട്ടണമായ ഡിമോണയിലെ മേയറാണ് മരണവിവരം പുറത്തുവിട്ടത്.
ഡിമോണയുടെ വീരപുത്രൻ, ഹലേൽ സോളമന്റെ വിയോഗവിവരം ഏറെ ദുഃഖത്തോടെ അറിയിക്കുന്നുവെന്നാണ് മേയർ ബെന്നി ബിറ്റൺ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. തികഞ്ഞ അർപ്പണബോധവും നിശ്ചയദാർഢ്യവുമുള്ളയാളായിരുന്നു 20-കാരനായ സോളമൻ. യുവത്വത്തിന്റെ മധുരമറിയുന്നതിന് മുൻപ് തന്നെ മകനെ നഷ്ടമായ കുടുംബത്തിന്റെ വേദനയിൽ ഡിമോണ നഗരം മുഴുവൻ വ്യസനത്തോടെ പങ്കുച്ചേരുന്നു- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഗാസയിലെ യുദ്ധത്തിൽ ഇതുവരെ 11 ഇസ്രായേൽ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇസ്രായേലിന്റെ നിലനിൽപ്പിനായി നടത്തുന്ന പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവരെ ദുഃഖത്തോടെ ഓർക്കുന്നതായും മേയർ പറഞ്ഞു. പ്രയാസകരമായ യുദ്ധത്തിലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇതിനിടെയിൽ സുപ്രധാനമായ പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും വേദനാജനകമായ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും യുദ്ധാന്ത്യത്തിൽ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.