ന്യൂയോർക്ക്:ഇന്ത്യയുടെ പഞ്ചായത്തി രാജ് സംവിധാനത്തിനുള്ളിലൂടെ സ്ത്രീകളുടെ നേതൃത്വത്തിൽ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയിലേക്കാണ് വെളിച്ചം വീശുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്. പഞ്ചായത്തി രാജിലൂടെ, രാജ്യത്തെ ഗ്രാമീണ ഭരണ സംവിധാനത്തിൽ രാജ്യം അഭിമാനിക്കുന്നതായും രുചിര കാംബോജ് വ്യക്തമാക്കി.
പ്രാദേശിക മേഖലകളിൽ സ്ത്രീകൾ എപ്രകാരമാണ് നയിക്കുന്നതെന്നും, താഴേത്തട്ടിൽ സ്ത്രീ ശാക്തീകരണത്തിന്റെ വലിയ സ്വാധീനത്തെക്കുറിച്ചും രുചിര കാംബോജ് എടുത്ത് പറഞ്ഞു. ” ഒരു പഞ്ചായത്തിലുള്ള എല്ലാവരിൽ നിന്നും ഗ്രാമസഭകളിലൂടെ സജീവമായ പങ്കാളിത്തം
ഉറപ്പാക്കുന്ന ജനാധിപത്യത്തിലെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് പഞ്ചായത്തി രാജ്. ലോകത്ത് മറ്റ് എവിടെയും കാണാറുള്ള ഭരണ മാതൃകകളിൽ നിന്ന് ഇത് വ്യത്യസ്തമാണ്.
ലിംഗസമത്വം എന്നതിൽ ഇന്ത്യയ്‌ക്കുള്ള പ്രതിബദ്ധതയും ഇവിടെ എടുത്ത് പറയേണ്ടതാണ്. 1992ലെ ഭരണഘടനാ ഭേദഗതി ഒരു സുപ്രധാന നാഴികക്കല്ലാണ്. പ്രാദേശികമായി, തെരഞ്ഞെടുക്കപ്പെട്ട എല്ലാ റോളുകളിലും മൂന്നിലൊന്ന് എന്ന രീതിയിൽ സ്ത്രീകൾക്ക് സംവരണം എന്നത് നിർബന്ധമാക്കി. താഴേത്തട്ടിൽ തീരുമാനമെടുക്കുന്ന ഓരോ ഘട്ടത്തിലും സത്രീകളുടെ കൂടി തുല്യ പ്രാതിനിധ്യം ഉറപ്പാക്കുന്ന തീരുമാനമായിരുന്നു ഇത്.
ഇന്ന് ഇത്തരത്തിൽ ഗ്രാമപ്രദേശങ്ങളിലുള്ള തെരഞ്ഞെടുക്കപ്പെട്ട 31 ലക്ഷത്തിലധികം ജനപ്രതിനിധികളിൽ 14 ലക്ഷത്തിലധികം സ്ത്രീകളാണുള്ളത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ സ്ത്രീ പ്രാതിനിധ്യം 50 ശതമാനമായി ഉയർത്തി. സ്ത്രീകളുടെ പങ്കാളിത്തം സമസ്ത മേഖലകളിലും ഉണർവ് നൽകി. ഭരണം, വികസനം തുടങ്ങീ അവർ ഭാഗമാകുന്ന ഓരോ മേഖലയിലും നൽകുന്ന സംഭാവനകൾ വിലമതിക്കാനാകാത്തതാണ്.
പഞ്ചായത്തിരാജ് സംവിധാനത്തിലൂടെ സ്ത്രീകളുടെ ആവശ്യങ്ങളും മുൻഗണനകളും ഫലപ്രദമായി തന്നെ അവതരിപ്പിക്കാനാകുന്നുണ്ട്. നേതൃത്വം മുന്നോട്ട് കൊണ്ടുപോകാനും നിലനിർത്താനുമുള്ള സ്ത്രീകളുടെ സംഭാവനകൾ വിലമതിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ അനുഭവം. ഭരണപരമായ സ്ഥാനങ്ങളിൽ സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് ഏറെ അനിവാര്യമാണ്. സ്ത്രീകളുടെ നേതൃത്വത്തെ എല്ലാ രീതിയിലും പ്രോത്സാഹിപ്പിക്കണമെന്നും” രുചിര കാംബോജ് പറയുന്നു.