ന്യൂഡൽഹി: മഹുവാ മൊയ്ത്ര ഉന്നയിച്ചത് തെറ്റായ ആരോപണങ്ങളാണെന്ന് വ്യക്തമാക്കി എത്തിക്സ് കമ്മിറ്റി. ഉത്തരം നൽകുന്നതിനുപകരം മഹുവ ചെയർപേഴ്സണോടും കമ്മിറ്റി അംഗങ്ങളോടും ദേഷ്യപ്പെടുകയും മോശം ഭാഷ ഉപയോഗിക്കുകയായിരുന്നു എന്ന് എത്തിക്സ് കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ സോങ്കർ. തൃണമൂൽ എംപിമാരായ ഡാനിഷ് അലിയും ഗിർധാരി യാദവും മറ്റ് പ്രതിപക്ഷ എംപിമാരും കമ്മിറ്റിയെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എല്ലാ കമ്മിറ്റി അംഗങ്ങൾക്കും സത്യം അറിയാം. വിശദമായ ചർച്ചയ്ക്ക് ശേഷം കമ്മിറ്റി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരും മഹുവയോട് വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചില്ലെന്നും പറഞ്ഞത് കള്ളമാണെന്നും എത്തിക്സ് കമ്മിറ്റി അംഗം വിഷ്ണു ദത്ത് ശർമ എം.പിയും പറഞ്ഞു. ഒരു മണിക്കൂറോളം മഹുവ യോഗത്തിൽ സംസാരിച്ചു. തുടക്കം മുതൽ മഹുവ വനിതാ കാർഡ് കളിക്കുകയായിരുന്നു. കമ്മറ്റിയോടുള്ള മനോഭാവം മോശമായിരുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞു.
എത്തിക്സ് കമ്മിറ്റി യോഗത്തിലും അതിന്റെ ചെയർമാൻ വിനോദ് കുമാർ സോങ്കറിലിനോടും മൊയ്ത്ര മോശം ഭാഷ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. എത്തിക്സ് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതിന് മഹുവയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
അദാനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനായി ദർശൻ ഹിരാനന്ദാനിയുടെ പക്കൽ നിന്നും ഉപഹാരങ്ങൾ സ്വീകരിക്കുകയും പാർലമെന്റ് ലോഗിൻ നൽകുകയും ചെയ്തു എന്നതാണ് മഹുവയ്ക്കെതിരെയുള്ള ആരോപണം. ചോദ്യത്തിന് കോഴ ആരോപണത്തെ തുടർന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ചോദ്യം ചെയ്യലിൽ നിന്നും ഇറങ്ങിപോയിരുന്നു.