ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ദേരാ ഇസ്മയിൽ ഖാനിൽ ഉച്ചയ്ക്ക് നടന്ന ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേറ്റതായും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ടാങ്ക് ബേസിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. മോട്ടോർ സൈക്കിളിൽ സ്ഫോടകവസ്തു വച്ചാണ് ഭീകരാക്രമണം നടത്തിയതെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ സമയത്ത് പ്രദേശത്ത് പോലീസുകാരെ കൂടാതെ നിരവധി പേർ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ചിലരുടെ നില അതീവ ഗുരുതരമാണ്.
കഴിഞ്ഞ മാസം പാകിസ്താനിലെ രണ്ട് പ്രദേശങ്ങളിലാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ ഭീകരാക്രമണം നടന്നത്. ഖൈബർ പഖ്തുൻഖ്വ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. ഇരു സ്ഫോടനങ്ങളിലുമായി നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.