ലോകത്തെ തൊഴിലാളികളുടെ ക്ഷേമത്തെ കുറിച്ച് മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ആഗോള സർവേയിൽ ഭാരതം രണ്ടാം സ്ഥാനത്ത്. ശാരീരികാരോഗ്യം, മാനസികാരോഗ്യം, സാമൂഹികാരോഗ്യം തുടങ്ങിയവ അടിസ്ഥാനമാക്കി നടത്തിയ സർവേയിലാണ് തൊഴിലാളികളുടെ ക്ഷേമത്തിൽ ഭാരതം രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. തുർക്കിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ചൈന മൂന്നാം കരസ്ഥമാക്കിയപ്പോൾ പട്ടികയിൽ അവസാന സ്ഥാനത്തുള്ളത് ജപ്പാനാണ്. 30 രാജ്യങ്ങളിൽ 30,000-ഓളം തൊഴിലാളികളിൽ നടത്തിയ സർവേയിൽ തുർക്കി 78 ശതമാനവും, ഭാരതം 76 ശതമാനവും വോട്ടുകളോടെയാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.

ആജീവനാന്ത തൊഴിലും തൊഴിൽ സുരക്ഷയും വാഗ്ദാനം ചെയ്യുന്നതിൽ ജാപ്പനീസ് ബിസിനസുകൾ പ്രശസ്തി നേടിയിട്ടുണ്ടെങ്കിലും തൊഴിലാളികളുടെ ക്ഷേമത്തിൽ ജപ്പാൻ മുൻപന്തിയിലല്ലെന്ന് ആഗോള സർവേകൾ സൂചിപ്പിക്കുന്നു. ജപ്പാനിൽ തൊഴിൽ സ്ഥലങ്ങളിലെ സമ്മർദ്ദവും, അസ്ഥിരതയും വളരെയധികം വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ആഗോള സർവേ കണക്കുകൾ പ്രകാരം തൊഴിലാളികളുടെ മോശം മാനസികാരോഗ്യം തൊഴിലിലെ ഉത്പാദന ക്ഷമതയെ കാര്യമായി ബാധിക്കുന്നതായി ചുണ്ടിക്കാണിക്കുന്നു.















