തൃശൂർ: സുരേഷ് ഗോപിക്ക് നേരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ ഒരു വഷളനാക്കി ചിത്രീകരിക്കുവാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ്. ഒരു മനുഷ്യനെ സാധിക്കുന്ന മാർഗ്ഗങ്ങളിലൂടെയെല്ലാം തേജോവധം ചെയ്യാൻ ശ്രമിക്കുകയാണ് ചിലർ. ബഹുമാനം, സ്‌നേഹം എന്നിവയൊന്നും വൺ വേ ട്രാഫിക് അല്ലായെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് നടന്ന സംഭവത്തിലെ കൃത്യമായ നിലപാട് സുരേഷ് ഗോപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവർക്കും സത്യമറിയാം, അതുകൊണ്ട് തന്നെ കേസ് അതിന്റെ വഴിയ്‌ക്ക് നടക്കും. സുരേഷ് ഗോപി നടത്തുന്നത് സാമൂഹിക പ്രവർത്തനമാണ്. അതിൽ അദ്ദേഹം കക്ഷി-രാഷ്‌ട്രീയം കലർത്താറില്ല. സ്വന്തം കൈയിൽ നിന്നും കാശ് ചിലവഴിച്ച് മറ്റുള്ളവരെ സഹായിക്കുന്ന ഇത്തരത്തിൽ മറ്റൊരു വ്യക്തിയെ കേരളത്തിൽ താൻ കണ്ടിട്ടില്ല. എം.ടി. രമേഷ് പറഞ്ഞു.
കേരളത്തിൽ പാലസ്തീൻ വിഷയം ഉയർത്തി ധ്രുവീകരണത്തിനുള്ള ശ്രമമാണ് കോൺഗ്രസും സിപിഎമ്മും നടത്തുന്നത്. മുസ്ലിം വോട്ടുകൾ നേടാനുള്ള വിഷയമായി പാലസ്തീനെ മാറ്റുന്നു. രണ്ടു മുന്നണികളും തീവ്രവാദ ശക്തികളുടെ പിന്തുണ നേടാനാണ് ശ്രമിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് മാത്രം റാലികൾ നടത്തുന്നു. ആസൂത്രിതമായിട്ടുള്ള മതധ്രുവീകരണം നടത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സിപിഎമ്മും കോൺഗ്രസും തെക്കൻ കേരളത്തിൽ എന്തുകൊണ്ടാണ് ഹമാസ് അനുകൂല റാലി നടത്താൻ തയ്യാറാകാത്തതെന്നും എം ടി രമേഷ് ് ചോദിച്ചു.
കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നിരോധിച്ചെങ്കിലും വീണ്ടും പലരും തല പൊക്കുന്നുണ്ട്. അവർക്ക് രംഗത്തുവരാൻ സിപിഎമ്മും കോൺഗ്രസും തന്നെയാണ് അവസരമൊരുക്കുന്നത്. സത്യത്തിൽ ഹമാസ് അനുകൂലികളുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് നിരോധിത സംഘടനയിലെ പ്രവർത്തകരാണ്. വോട്ടു ബാങ്കിനായി മുസ്ലീം പ്രീണനത്തിനു വേണ്ടിയുള്ള ശ്രമമാണ് ഇപ്പോൾ മുന്നണികൾ നടത്തുന്നത്. ഇതൊക്കെ വലിയ അപകടത്തിലേക്ക് കേരളത്തെനയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ച വിഷയത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഓരോ ആരാധനാലയങ്ങളുടെയും ചടങ്ങ് തീരുമാനിക്കുന്നത് ആരാധനാലയങ്ങളാണ്. അത് ബാഹ്യ ശക്തികൾ തീരുമാനിക്കുന്നതിൽ ബിജെപിക്ക് യോജിപ്പില്ലെന്നും ഇത് തന്നെയാണ് ശബരിമല വിഷയത്തിലും ബിജെപി സ്വീകരിച്ചിട്ടുള്ള നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.















