ലക്നൗ : അയോദ്ധ്യ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രവർത്തനം ജനുവരിയോടെ ആരംഭിക്കും. ആഭ്യന്തര വിമാന സര്‍വീസുകളാണ് ആദ്യം ആരംഭിക്കുക. ‘മര്യാദ പുരുഷോത്തം ശ്രീറാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്’ എന്നാണ് വിമാനത്താവളത്തിന് ഔദ്യോഗികമായി പേര് നൽകിയത്. പുരാതന നഗരമായ അയോദ്ധ്യയെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന വിമാനത്താവളത്തിന്റെ അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത് .
അയോദ്ധ്യ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കുന്ന സമയം വിമാനത്താവളവും പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. 2,245 മീറ്റർ നീളമുള്ള റൺവേയ്ക്ക് എയർബസ് എ 320, ബോയിംഗ് 737 എന്നിവയുൾപ്പെടെ വിവിധ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും. രണ്ടാം ഘട്ടത്തില്‍ റണ്‍വേയുടെ നീളം 3,125 മീറ്ററായും മൂന്നാം ഘട്ടത്തില്‍ 3,750 മീറ്ററായും ഉയർത്തും. മൂന്നാം ഘട്ടം പൂര്‍ത്തിയായ ശേഷം മാത്രമായിരിക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുക
അയോദ്ധ്യ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ബിൽഡിംഗ് രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ് . കൂടാതെ, ഈ വിമാനത്താവളം ഉത്തർപ്രദേശിന്റെ ടൂറിസം വ്യവസായത്തെ ഉത്തേജിപ്പിക്കും.നിലവിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് വിമാനത്താവളം.