തൃശൂർ: രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഒളരിക്കര സ്വദേശി ശ്രീരാഗ്(26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11:30-ഓടെയായിരുന്നു സംഭവം. റെയിൽവേ സ്‌റ്റേഷനു സമീപത്ത് ദിവാൻജിമൂല പാസ്‌പോർട്ട് ഓഫീസിന് അടുത്ത് വച്ചാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ട്രെയിനിൽ വന്നിറങ്ങിയ ശ്രീരാഗും സംഘവും ദിവാൻജിമൂല കോളനിയിലൂടെയാണ് പുറത്തേക്ക് വന്നത്. കോളനിയ്‌ക്ക് പുറത്ത് നിന്നിരുന്ന പിടിച്ചുപറി സംഘമായ അൽത്താഫും സുഹൃത്തുക്കളും ഇവരുടെ ബാഗ് പരിശോധിച്ചതിന്റെ പേരിൽ ഇരുകൂട്ടരും തമ്മിൽ തർക്കമായി. ഇതിനിടയിൽ ഒരാൾ ശ്രീരാഗിനെ കത്തി എടുത്ത് കുത്തി. യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
ശ്രീരാഗിന്റെ കൂടെയുണ്ടായിരുന്ന സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നിവർക്കും പരിക്കേറ്റു. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ രണ്ടു പേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ അൽത്താഫ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.