പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് നൽകാനൊരുങ്ങുന്നു. നബാർഡിന്റെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേന നടപടികൾ ആരംഭിച്ചു. ഡിസംബർ 31-നുള്ളിൽ മുഴുവൻ കർഷകർക്കും ക്രെഡിറ്റ് കാർഡ് എത്തിക്കാനാണ് നീക്കം.
കെസിസി വീടുകളിലേക്ക് എന്ന പേരിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീര-മത്സ്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ക്യാമ്പുകൾ നടത്തും. ഇതിന് പുറമെ കർഷകരെ നേരിട്ട് കണ്ടും ഡിസംബർ 31-നുള്ളിൽ കാർഡ് നൽകാനാണ് ധനമന്ത്രാലയത്തിന്റെ നിർദ്ദേശം. ക്യാമ്പുകൾ നടത്തിയെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടി ഇതിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും ബാങ്കുകൾ ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലേക്ക് നൽകണം.
ഇതുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചകളിലും റിസർവ് ബാങ്കിന് റിപ്പോർട്ട് നൽകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കാർഡ് സ്വീകരിക്കാൻ താത്പര്യമില്ലാത്തവരുടെ പക്കൽ നിന്നും ഇതിന്റെ കാരണം രേഖാമൂലം വാങ്ങണം. കെസിസിയുടെ നേട്ടം കർഷകരെ കൃത്യമായി ധരിപ്പിക്കേണ്ടതിന്റെ ചുമതല ഉദ്യോഗസ്ഥർക്കാണെന്നും ഉത്തരവിൽ പറയുന്നു.
കേരളത്തിൽ 25 ലക്ഷം ആളുകളാണ് പിഎം കിസാനിൽ ഉൾപ്പെട്ടിട്ടുള്ളത്. കേന്ദ്രസർക്കാർ 1998-ൽ ആരംഭിച്ച കെസിസി മുഖേന നാല് ശതമാനം പലിശയിൽ മൂന്ന് ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1,60,000 രൂപ വരെയുള്ള വായ്പകൾക്ക് ഈട് നൽകേണ്ടതില്ല. എന്നാൽ വിള ഇൻഷുറൻസ് നിർബന്ധമാണ്. അഞ്ച് വർഷമാണ് കാർഡിന്റെ കാലാവധി. സ്വന്തം പേരിൽ എത്ര കുറഞ്ഞ ഭൂമിയുള്ളവർക്കും കൃഷി പ്രോത്സാഹനത്തിന് ധനസഹായം നൽകുന്ന പദ്ധതിയാണിത്.
പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപ ഇതിലൂടെ ലഭിക്കും. ആദായനികുതി നൽകുന്നവർ, സർക്കാർ ഉദ്യോഗസ്ഥർ, 20,000 രൂപയിൽ കൂടുതൽ വേതനം വാങ്ങുന്നവർ, ജനപ്രതിനിധികൾ എന്നിവർക്ക് പദ്ധതിയിൽ പങ്കാളിയാകാനാകില്ല. വിശദവിവരങ്ങൾ കൃഷി ഭവനിൽ നിന്ന് മനസിലാക്കാവുന്നതാണ്. അക്ഷയകേന്ദ്രം മുഖേന വ്യക്തമായ ഭൂരേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്.