ന്യൂഡൽഹി: ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനായി ‘ദിയ ഓഫ് ഹോപ്’ കത്തിക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ. ഭാരതത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിളക്ക് തെളിയുമ്പോൾ ഹമാസ് ബന്ദികളാക്കിയവർക്ക് വേണ്ടിയും ദീപങ്ങളൊരുക്കണമെന്ന് നൂർ ഗിലോൺ ജനങ്ങളോട് ആവശ്യപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ടവർ മടങ്ങി വരുമെന്ന് പ്രതീക്ഷയ്‌ക്ക് ബലം നൽകാൻ ആ ദീപങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്‌സിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
രാമ-രാവണ യുദ്ധത്തിന് ശേഷം ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ തിരികെയെത്തിയതിനെ തുടർന്ന് നഗരവാസികൾ ദീപം തെളിയിച്ച് ആഘോഷിച്ചിരുന്നു. ഇതാണ് പിന്നീട് ദീപാവലി ആഘോഷമായി കൊണ്ടാടാൻ ആരംഭിച്ചത്. രാമന്റെ തിരിച്ച് വരവിനായി ദീപം കൊളുത്തിയത് പോലെ ഹമാസ് ബന്ദികളാക്കി വച്ചവർ സുരക്ഷിതമായി തിരിച്ചെത്താനായി നിങ്ങൾ ഒരു ദീപം തെളിയിക്കണം. 240 ഇസ്രായേൽ പൗരന്മാരെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തിരിച്ച് വരവിനായി നിങ്ങളും ഞങ്ങൾക്കൊപ്പമുണ്ടാകണം. ഞാൻ അഭ്യർത്ഥിക്കുകയാണ്.- അദ്ദേഹം വീഡിയോ സന്ദശത്തിൽ പറഞ്ഞു.
അതേസമയം, ഹമാസ് ഭീകരരിൽ നിന്ന് പിടിച്ചെടുത്ത വിവിധ ആയുധങ്ങളുടെ ചിത്രങ്ങൾ ഇസ്രായേൽ സൈന്യം പുറത്ത് വിട്ടു. ഹാൻഡ് ഗ്രനേഡുകൾ, സ്ഫോടക വസ്തുക്കൾ, ആർപിജികൾ, സ്ഫോടക വലയങ്ങൾ തോക്കുകൾ, റോക്കറ്റുകൾ, മിസൈൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിരപരാധികളായ ഇസ്രായേൽ പൗരൻമാരുടെ ജീവൻ ഇല്ലാതാകാൻ കാരണമായ ആയുധങ്ങളാണ് ഇതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.