ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ലോക്പാൽ ഉത്തരവിട്ടതായി ബിജെപി എം.പി നിഷികാന്ത് ദുബെ. തന്റെ പരാതിയിലാണ് ലോക്പാൽ സിബിഐ അന്വേണത്തിന് ഉത്തരവിട്ടതെന്നും ദുബെ പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇത് പറഞ്ഞത്.
നിലവിൽ വിഷയം പാർലമെന്ററി എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലാണ്. തന്നോട് മോശമായി പെരുമാറി എന്നായിരുന്നു മൊയ്ത്രയുടെ വാദം. എന്നാൽ ഈ വാദങ്ങളെ കമ്മിറ്റി ഐക്യകണ്‌ഠ്യേന തള്ളിക്കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദുബെ ലോക്പാലിനും പരാതി നൽകിയത്. മഹുവ ദേശീയ സുരക്ഷയിൽ മൊയ്ത്ര വിട്ടുവീഴ്ച നടത്തിയെന്നും പരാതിയിൽ പറയുന്നു.
പ്രധാനമന്ത്രിയേയും വ്യവസായി അദാനിയേയും ബന്ധിപ്പിച്ച് ചോദ്യങ്ങൾ ചോദിക്കാനായി മഹുവ ഉപഹാരങ്ങൾ സ്വീകരിച്ചെന്നും ഇതിനായി മഹുവ തന്റെ പാർലമെന്ററി ലോഗിൻ ദർശൻ ഹീരാനന്ദാനിയുമായി പങ്കുവെച്ചു എന്നുമാണ് ആരോപണം. ദുബായിൽ നിന്ന് മൊയ്ത്രയുടെ ലോഗിൻ ഒന്നിലധികം തവണ ഉപയോഗിച്ചതായി തെളിഞ്ഞതിന് പിന്നാലെ ദർശൻ ഹിരാനന്ദാനിയുമായി ലോഗിൻ പങ്കുവെച്ചെന്ന് മഹുവയ്‌ക്ക് സമ്മതിക്കേണ്ടി വന്നു.
ഇതേത്തുടർന്ന്, മൊയ്ത്രയെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദുബെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്ത് അയച്ചിരുന്നു. ആരോപണത്തെ തുടർന്ന് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി വിഷയം പരിശോധിക്കുകയും ചോദ്യം ചെയ്യലിനായി മൊയ്ത്രയെ വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലെത്തിയ മൊയ്ത്ര കമ്മിറ്റി ചെയർമാനെയടക്കം അസഭ്യം പറയുകയും കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.