ന്യൂഡൽഹി: ഹമാസ് അനുകൂല പ്രതിഷേധങ്ങളിൽ പങ്കുവഹിച്ച തീവ്ര ഇസ്ലാമിക് സംഘടനയായ ഹിസ്ബ്-ഉത്-തഹ്രീർ നിരോധനിക്കാനൊരുങ്ങി കേന്ദ്രം. യുകെ അടക്കമുള്ള രാജ്യങ്ങളിൽ സംഘടനയ്‌ക്ക് സാന്നിധ്യമുണ്ട്. മദ്ധ്യപ്രദേശിലെ ഭീകരവാദ സ്‌ക്വാഡിന്റെ അന്വേഷണത്തിൽ എച്ച്.യു.ടി സംഘത്തിന്റെ ക്യാമ്പ് നിർവിര്യമാക്കിയിരുന്നു. ഇതിനെ തുടർന്ന് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിൽ 17 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
യുഎപിഎ പ്രകാരമാണ് ഹിസ്ബ്-ഉത്-തഹ്രീറിനെ നിരോധിക്കാൻ ഉദ്ദേശിക്കുന്നത്. അടുത്തിടെ എൻഐഎ എച്ച്.യു.ടിയെ ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഇസ്ലാമിക് രാജ്യം സ്ഥാപിക്കാനായി ഇവർ ഭീകരവാദത്തിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്തിരുന്നതായും എൻഐഎയ്‌ക്ക് തെളിവുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഭീകരവാദ ക്യാമ്പുകൾ സംഘടിപ്പിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും വിവിധ സമുദായ പ്രമൂഖർക്ക് നേരെയും ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും പരമാധികാരത്തിനും ഭീഷണിയാകുന്നതാണ് ഈ നീക്കങ്ങൾ എന്ന് എൻഐഎ പറഞ്ഞു. ജനങ്ങൾക്കിടയിൽ ഭീതി പരത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് എൻഐഎ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ജെയ്ഷെ മുഹമ്മദ് (ജെഇഎം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്), സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) എന്നിവയുൾപ്പെടെ 44 ഓളം സംഘടനകൾ. യുഎപിഎയുടെ 35-ാം വകുപ്പ് പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.