പാറ്റ്ന: ജയ് ശ്രീറാം മുഴക്കിയതിന് വിദ്യാർത്ഥികളെ ശിക്ഷിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ വിദിഷ ജില്ല കലക്ടർക്കും എസ്പി നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസമാണ് മദ്ധ്യപ്രദേശിലെ ഗഞ്ച് ബസോദയിലെ ഭാരത് മാതാ കോൺവെന്റ് സ്‌കൂളിലാണ് സംഭവം നടന്നത്.
ഭാരത് മാതാ കോൺവെന്റ് സ്‌കൂളിൽ ഒരു പരിപാടിക്കിടെ ജയ് ശ്രീറാം ചൊല്ലിയതിന് 6, 7 ക്ലാസുകളിലെ ചില വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ പരസ്യമായി മർദ്ദിച്ചതായി കമ്മീഷനു പരാതി ലഭിച്ചിട്ടുണ്ട്. കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, വിഷയം ഉടൻ അന്വേഷിക്കാനും കുറ്റാരോപിതർക്കെതിരെ ഉചിതമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കളക്ടറോടും എസ്പിയോടും അഭ്യർത്ഥിക്കുന്നു. കൂടാതെ, സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ആവശ്യമായ രേഖകൾ സഹിതം ഏഴ് ദിവസത്തിനകം കമ്മീഷന് സമർപ്പിക്കാനും നിർദ്ദേശിച്ചതായി കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ പറഞ്ഞു.
എന്നാൽ സ്കൂൾ അധികൃതർ ആരോപണം നിഷേധിച്ചു. മുദ്രാവാക്യം വിളിച്ച് അച്ചടക്കം തകർക്കരുതെന്ന് മാത്രമാണ് കുട്ടികളോട് നിർദേശിച്ചത്. വിദ്യാർത്ഥികളെ ശിക്ഷിച്ചില്ല, ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് അധികൃതരുടെ വാദം.