ടെൽ അവീവ്: ഗാസ പിടിച്ചെടുക്കാൻ വേണ്ടിയല്ല തങ്ങൾ പോരാടുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ദീർഘകാലം യുദ്ധം തുടരാൻ ഇസ്രായേലിന് പദ്ധതിയില്ല. ഹമാസ് തീവ്രവാദികളെ തുടച്ചു നീക്കുക എന്നത് മാത്രമാണ് തങ്ങളുടെ മുന്നിലുള്ള ലക്ഷ്യമെന്നും നെതന്യാഹു തുറന്നടിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വെടി നിർത്തൽ കരാറിന് നിലവിൽ തയ്യാറല്ലെന്നും ലക്ഷ്യം പൂർത്തിയാകും വരെ സൈന്യം പോരാടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.
‘ഹമാസുമായുള്ള വെടിനിർത്തൽ എന്നാൽ കീഴടങ്ങൽ എന്നാണ് അർത്ഥം. ഇസ്രായേൽ സൈന്യം അസാധാരണമായ പ്രകടനമാണ് നടത്തുന്നത്. എത്ര സമയമെടുത്താലും ഞങ്ങൾ അത് പൂർത്തിയാക്കും. ഗാസയിൽ ദീർഘകാലം യുദ്ധം തുടരാൻ ഇസ്രായേലിന് പദ്ധതിയില്ല. ഞങ്ങൾ ഗാസ ഭരിക്കാനോ പ്രദേശം കൈവശപ്പെടുത്താനോ ശ്രമിക്കുന്നില്ല. പക്ഷെ, മുന്നോട്ടുള്ള ഭാവി കണക്കിലെടുത്തു കൊണ്ട് യുദ്ധം തുടരും. ഇസ്രായേൽ ആരെയും സ്ഥാനഭ്രഷ്ടരാക്കാൻ ശ്രമിക്കുന്നില്ല. ഗാസയെ പുനർ നിർമ്മിക്കേണ്ടതുണ്ട്’.
‘ഗാസയിൽ നല്ലൊരു ഗവൺമെന്റ് ഉണ്ടാവണം. സാധരണ ജനങ്ങളെപ്പറ്റി ചിന്തിക്കുന്ന ഒരു സർക്കാർ. ഗാസയിൽ പ്രവേശിച്ച് ഭീകരരെ കൊല്ലാൻ ഇസ്രായേൽ സൈന്യം എന്നും സജ്ജരായിരിക്കും. അതാണ് ഹമാസിനെപ്പോലെയുള്ള ഭീകര സംഘടനകളെ ഭയപ്പെടുത്തുന്നത്. സംഘർഷം നയതന്ത്ര ബന്ധങ്ങളെ അധികം ബാധിക്കില്ല എന്നാണ് വിശ്വാസം. ഹമാസിനെ അവസാനിപ്പിച്ച ശേഷം ചർച്ചകൾ പുനരാരംഭിക്കും. അപ്പോഴേക്കും സാഹചര്യങ്ങൾ പാകമാകുമെന്ന് ഞാൻ കരുതുന്നു’- ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.