ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി പ്രസാദിന്റെ മൃതദേഹവുമായി നാട്ടുകാരും ബിജെപി പ്രവർത്തകരും തകഴിയിൽ റോഡ് ഉപരോധിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിന്റെയും പാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ഉപരോധം.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ തകഴി ക്ഷേത്രത്തിന് സമീപമാണ് റോഡ് ഉപരോധം നടത്തുന്നത്. കെ ജി പ്രസാദിന്റെ ഭൗതികശരീരം വഹിച്ച് കൊണ്ടുള്ള വിലാപ യാത്രയുടെ തുടർച്ചയായാണ് ഈ സമരം.
ബിജെപിയുടെ സജീവ പ്രവർത്തകനും കർഷക സംഘത്തിന്റെ നേതാവുമായിരുന്ന പ്രസാദ്
ഇന്ന് പുലർച്ചെയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൃഷി വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെയാണ് വിഷം കഴിച്ച് പ്രസാദ് ആത്മഹത്യ ചെയ്തത്.