ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി പ്രസാദിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. മകൻ ചിതയ്‌ക്ക് തീ കൊളുത്തി. തകഴിയിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.
നിരവധി പേരാണ് അവസാനമായി പ്രസാദിനെ കാണാൻ തകഴിയിലെ കുടുംബ വീട്ടിൽ എത്തിയത്. ഇത്രയുമധികം ആളുകളെ ഉൾക്കൊള്ളാൻ പ്രസാദിന്റെ വീട്ടിൽ സ്ഥലമില്ലാത്തതിനാൽ സമീപത്തെ വീട്ടിലാണ് പന്തൽ കെട്ടി ചടങ്ങുകൾ നടത്തിയത്. അതിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി.
പ്രസാദിന്റെ മരണത്തിൽ പ്രതിഷേധിച്ച് മൃതദേഹവുമായി നാട്ടുകാരും ബിജെപി പ്രവർത്തകരും തകഴിയിൽ റോഡ് ഉപരോധിച്ചിരുന്നു. പിആർഎസ് കുടിശ്ശികയുടെ പേരിൽ ബാങ്കിൽ നിന്നും വായ്പ ലഭിക്കാതെ വന്നതോടെയാണ് കർഷകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മരണത്തിന് മുമ്പ് അദ്ദേഹം സുഹൃത്തിനയച്ച ശബ്ദസന്ദേശം ഏറെ നൊമ്പരമായിരുന്നു. പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കർഷക മരണത്തിന് കാരണമായതെന്നാണ് ആക്ഷേപം.