ഹൈദരാബാദ്: കോൺഗ്രസ് അധികാരത്തിൽ വന്നാൽ അവിടുത്തെ ജനങ്ങൾക്ക് ആറ് മാസത്തിലൊരിക്കൽ ഒരു പുതിയ മുഖ്യമന്ത്രിയെ ലഭിക്കുമെന്ന പരിഹാസവുമായി തെലങ്കാന ഐടി മന്ത്രിയും ബിആർഎസ് വർക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവു. തെലങ്കാന ബിൽഡേഴ്സ് ഫെഡറേഷൻ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” കർണാടകയിൽ മൂന്ന് പേരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായെത്തി.ത്. ഇവിടെ അത് 11 പേരാണ്. നാമനിർദ്ദേശ പത്രിക തള്ളിയിട്ടും മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുകയാണ് ജന റെഡ്ഡി. മറ്റു ചിലരാകട്ടെ മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോൾ ഇടാനുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നു, മുഖത്ത് മാറ്റങ്ങൾ വരുത്തുന്നു, അങ്ങനെ പലതും ചെയ്യുന്നു. കോൺഗ്രസിന്റെ ആറ് വാഗ്ദാനങ്ങളെ കുറിച്ച് അറിയില്ല. പക്ഷേ ആറ് മാസത്തിലൊരിക്കൽ ഒരു മുഖ്യമന്ത്രി ഉറപ്പാണ്.
കൃത്യമായ ഒരു ഭരണ നേതൃത്വം ഉണ്ടെങ്കിലേ സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള വികസനങ്ങൾ നടക്കുകയുള്ളു. ഇനി ഒരു സ്ഥാപനത്തിന്റെ കാര്യം എടുത്താൽ പോലും, ആറ് മാസത്തിലൊരിക്കൽ മേധാവി മാറിയാൽ അവിടെ എന്തെങ്കിലും പ്രവർത്തനങ്ങൾ നടക്കുമോ? പുരോഗതി ഉണ്ടാകുമോ? സ്ഥിരതയുള്ള നേതൃത്വത്തിന് മാത്രമേ വികസനം കൊണ്ടു വരാനാകൂ
കർണാടകയിൽ നിന്നുള്ള കർഷകർ ഇവിടെ വന്ന് ജനങ്ങൾക്കിടയിൽ സംവദിക്കുന്നുണ്ട്. കോൺഗ്രസിന് വോട്ട് നൽകിയത് തങ്ങൾക്ക് സംഭവിച്ച വലിയ തെറ്റാണെന്ന് അവർ സമ്മതിക്കുന്നുണ്ട്. ഈ ദീപാവലിക്ക് കർണാടകയിൽ വൈദ്യുതി മുടങ്ങി. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. പക്ഷേ അന്നേ ദിവസം കർണാടക ഇരുട്ടിലായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ വേണോ അതോ കോൺഗ്രസിനെ വേണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്നും” രാമറാവു പറയുന്നു.